കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 61-ാം പിറന്നാൾ. ഏതൊരു സംഗീത പ്രേമിയുടെയും മനസിലേക്ക് ആദ്യം കടന്നു വരുന്ന ഗാനങ്ങൾ എടുത്തുനോക്കിയാൽ അതിൽ കെ എസ് ചിത്ര ആലപിച്ച ഗാനങ്ങളുണ്ടായിരിക്കുമെന്ന് നിസംശയം പറയാം. അത്രമേൽ സംഗീതാസ്വാദകരെ പിടിച്ചിരുത്തുന്ന സ്വരമാധുര്യമാണ് കെ എസ് ചിത്രയുടേത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിർ വരുമ്പുകൾ ഭേദിച്ച് കെ എസ് ചിത്ര, കന്നഡയുടെ ഗാനകോകിലയും തമിഴ്‌നാടിന്റെ ചിന്നക്കുയിലും, തെലുങ്കിന്റെ സംഗീത സരസ്വതിയുമായെങ്കിലും മലയാളികൾക്കെന്നും അവരുടെ സ്വന്തം ചിത്രാമ്മയും വാനമ്പാടിയുമാണ്.
1968ൽ 5-ാം വയസിൽ ആകാശവാണിയുടെ ചിത്രനാദത്തിനായി റെക്കോർഡിംഗ് മൈക്കിന് മുന്നിലെത്തിയപ്പോൾ മുതലാണ് ആ കുഞ്ഞുസ്വരം മലയാളികൾ കേട്ടു തുടങ്ങിയത്. അന്നു മുതൽ ഇന്ന് വരെ, കേട്ടാൽ അതിൽ അലിഞ്ഞുചേരുന്ന സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കെ എസ് ചിത്ര കൊണ്ടെത്തിക്കുന്നു. 1979ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിൽ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം. 14-ാം വയസിൽ അട്ടഹാസം എന്ന ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചതോടെ കെ എസ് ചിത്ര എന്ന മഹാഗായികയെ സംഗീത ലോകം തിരിച്ചറിഞ്ഞു. പിന്നീട് സംഗീത പ്രേമികൾക്ക് ചിത്ര സമ്മാനിച്ചതെല്ലാം സൂപ്പർഹിറ്റ് പാട്ടുകളായിരുന്നു.
ഇന്ത്യൻ ഭാഷകളിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലും ചിത്ര തന്റെ പ്രാവീണ്യം തെളിയിച്ചു. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഭാഷകളിലേക്കും കാലെടുത്ത് വച്ചതോടെ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിൻ തുടങ്ങിയ വിദേശ ഭാഷകളിലെ സംഗീതങ്ങളിലും അത്ഭുതം സൃഷ്ടിച്ചു.
1985ലാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായിയ്‌ക്കുള്ള പുരസ്‌കാരം ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് ചിത്രത്തിലെ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ തുടങ്ങിയ ഗാനങ്ങൾക്കായിരുന്നു പുരസ്‌കാരം. പിന്നീട് 1985 മുതൽ 1995 വരെ തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കാൻ സാധിച്ചു.
ഇളയരാജയുടെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു ദേശീയ അവാർഡ് ലഭിച്ചത്. പിന്നീട് ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലായി 6 തവണ ദേശീയ അവർഡ് ചിത്രയെ തേടിയെത്തി. പിന്നീട് അന്തർദേശീയ പുരസ്‌കാരങ്ങളടക്കം കലാജീവിതത്തിൽ ആകെ അഞ്ഞൂറിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കാലങ്ങൾ എത്ര കഴിഞ്ഞാലും പകരം വയ്‌ക്കാനാകാത്ത കെ എസ് ചിത്രയുടെ സ്വരമാധുര്യവും ലാളിത്യവും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്നു.















