കഴിഞ്ഞ 52 ദിവസമായി നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണെന്നാണ് ‘ഭൂമിയിലെത്തുന്ന’വിവരം. എന്നാൽ സംഭവമങ്ങനെയല്ലെന്ന് തെളിച്ചിരിക്കുകയാണ് സുനിതയും വിൽമോറും.
പാരിസ് ഒളിമ്പിക്സിന് തിരി തെളിഞ്ഞിട്ട് രണ്ട് ദിവസമായി, മത്സരങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടെ ശൂന്യാകാശത്തുവരെ ഒളിമ്പിക്സ് ആവേശം അലത്തല്ലുകയാണ്. പാരിസിന് 400 കിലോമീറ്റർ അകലെ, ബഹിരാകാശത്ത് നിന്ന് ഒളിമ്പിക്സ് മത്സരാർത്ഥികൾക്ക് ശുഭാശംസ നേരുകയാണ് സുനിതാ വില്യംസ്. ഒളിമ്പിക്സ് ദീപശിഖയുടെ ഇലക്ട്രോണിക് പതിപ്പ് കൈയിലേന്തി ജിംനാസ്റ്റിക് ചുവടുകൾ വയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാസ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഡിസ്കസും ഷോട്പുട്ട് ബോളുകളും എറിയുന്നതും ഭാരോദ്വഹന തന്ത്രങ്ങൾ പരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. സുനിതയ്‌ക്കൊപ്പം മറ്റ് യാത്രികാരും പങ്കുച്ചേർന്നു.
അതിരുകൾ ഭേദിച്ച് തലമുറകളെ പ്രചോദിപ്പിക്കുന്ന ഒളിമ്പിക്സിന് തുടക്കമായിരിക്കുന്നു. ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ പാരിസിന്റെ മണ്ണിൽ ഒത്തുകൂടിയിരിക്കുന്നു. നിങ്ങളൊരു ഒളിമ്പിക് അത്‌ലറ്റായിരുന്നുവെങ്കിൽ നിങ്ങൾ ഏത് ഇനത്തിൽ കളിക്കളത്തിലിറങ്ങുമായിരുന്നുവെന്നും നാസ പങ്കുവച്ച കുറിപ്പിൽ ആരായുന്നു. കഠിനമായ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യം നേരുന്നതായും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കട്ടെയെന്നും സുനിതാ വില്യംസും സംഘവും ആശംസിക്കുന്നു. ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ സഞ്ചാരികളാണുള്ളത്.
Let the games begin!
Athletes from across the world are gathering today to kick off the 2024 #Olympics – pushing boundaries and inspiring generations. If you were an Olympic athlete, which sport would you play? pic.twitter.com/mnFC3vpvly
— NASA (@NASA) July 26, 2024
ബഹിരാകാശ നിലയിൽ തുടരുന്ന സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറുടെയും തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നിരിക്കേയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള രസകരമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. തിരിച്ചുവരവ് സംബന്ധിച്ച് നാസ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതൊന്നും ബഹിരാകാശ സഞ്ചാരികളെയോ അവരുടെ പ്രവൃത്തികളെയോ ബാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.















