‘ഭൂരിഭാഗം പേരുടെയും വായിലും ശ്വാസകോശത്തിലും വയറ്റിലുമൊക്കെ മണ്ണ് കയറിയിരുന്നു. പൂർണ ശരീരത്തോടെ പേസ്റ്റ്‌മോര്‍ട്ടം ചെയ്തത് പത്ത് മൃതദേഹങ്ങൾ മാത്രമാണ്‘
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. നിറയെ സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്നവർ പിന്നീട് ഉണർന്നിട്ടില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉരുൾ കവർന്നത് നൂറുകണക്കിന് ആളുകളെയാണ്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്.
ഉറ്റവരെ നഷ്ടമായവർ നിരവധിയാണ്. അവർ ജീവനൊടെ ഉണ്ടോയെന്ന് തിരക്ക് ക്യാമ്പിലും ആശുപത്രികളിലുമായി അലയുന്നവർ അനവധിയാണ്. പലരുടെയും മൃതദേഹങ്ങൾ കിലോമീറ്ററുകൾ ദൂരത്ത് നിന്നുമാണ് കണ്ടെടുക്കുന്നത്. ചാലിയാറിൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകി നടക്കുകയാണ്. ചാലിയാറിന്റെ തീരങ്ങളിൽ ഒഴുകിയെത്തിയ 144 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് കുമാറും സംഘവുമാണ്. ഹൃദയം നുറുങ്ങുന്ന അനുഭവമാണ് അദ്ദേഹം പങ്കുവയ്‌ക്കുന്നത്.
തലയില്ലാത്ത 40-ഓളം ഉടലുകളും കൈകാലുകൾ വേർപ്പെട്ട ശരീരങ്ങളും പേസ്റ്റ്‌മോര്‍ട്ടം ചെയ്തെന്ന് ഡോക്ടർ പറയുന്നു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും കുരുങ്ങി കൈകാലുകൾ വേർപ്പെട്ട ശരീരങ്ങൾ, എല്ലുകളും പേശികളും വേർപെട്ട് തോലുമാത്രമായും ചാലിയാറിൽ മൃതദേഹങ്ങൾ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷനാണോ എന്ന് തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. പൂർണ ശരീരത്തോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പത്ത് മൃതദേഹങ്ങൾ മാത്രമാണ്. ഭൂരിഭാഗം മൃതദേഹങ്ങൾക്കും തലയും കൈകാലുകളുമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ശക്തമായ പൊട്ടിത്തെറിയിൽ തല തകർന്നതാകാമെന്ന് അദ്ദേഹം പറയുന്നു. ഭൂരിഭാഗം പേരുടെയും വായിലും ശ്വാസകോശത്തിലും വയറ്റിലുമൊക്കെ മണ്ണ് കയറിയിരുന്നു. പലതും ജീർണാവസ്ഥയിലായിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർ അബോധാവസ്ഥയിലാകും മരിച്ചിട്ടുണ്ടാവുകയെന്നും അതുകൊണ്ട് ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകില്ലെന്നും ഡോ. ഹിതേഷ് കുമാർ പറഞ്ഞു.
ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയുന്ന രൂപത്തിൽ തുന്നിച്ചേർക്കലായിരുന്നു വെല്ലുവിളിയെന്നും ഡോക്ടർ പറയുന്നു. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിയുന്നത്. ഡിഎൻഎ ലഭിച്ചവയാണ് രേഖകൾ തയ്യാറാക്കി ബന്ധുക്കൾക്ക് കൈമാറുന്നത്. അല്ലാത്തവ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നത്. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങൾ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ അടിച്ച കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്.
ജില്ലാതല ദുരന്തനിവാരണ സംഘത്തോടൊപ്പം പരിചയസമ്പന്നരായ ഫൊറൻസിക് സംഘത്തെയും ഉൾപ്പെടുത്തണമെന്നും പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം നടത്തണോയെന്ന കാര്യവും പുനരാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.















