”പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടു പോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?” നെഞ്ച് പിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്മൻ പറയുമ്പോൾ കണ്ണിൽ നിന്നുതിർന്നത് ചുടുകണ്ണീർ. ഉരുൾപൊട്ടലിൽ ഒരു ഭാഗം തകർന്ന് ചളി കയറി കിടക്കുന്ന സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അദ്ദേഹം തളർന്നു വീണു. പിന്നെ ഒരു പൊട്ടിക്കരച്ചിൽ, ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായരായി.
പ്രകൃതിയോടിണങ്ങി പഠിപ്പിച്ചവരെ തന്നെ പ്രകൃതി കൊണ്ടു പോയി. അത്തരത്തിൽ ഉണ്ണി മാഷിന്റെ 50 ഓളം വിദ്യാർത്ഥികളെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളും കയറി ഇറങ്ങി തന്റ വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണോയെന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. എന്നാൽ 50 ഓളം വിദ്യാർത്ഥികളെ മാഷിന് നഷ്ടപ്പെട്ടു.
ചാലിയാർ പുഴയുടെ തീരത്തിരുന്ന് വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പകർന്നു നൽകുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, നിങ്ങളെല്ലാം ഭാഗ്യം ചെയ്ത മക്കളാണ്. പ്രകൃതിയോടിണങ്ങി പഠിക്കാൻ നിങ്ങളെ പോലെ മറ്റാർക്കും അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ന് തകർന്നടിഞ്ഞ വിദ്യാലയ മുറ്റത്തിരുന്ന് അതേ അദ്ധ്യാപകൻ പറഞ്ഞു, മറ്റൊരു അദ്ധ്യാപകനും ഈ ഗതി വരുത്തരുതെന്ന്.
സ്‌കൂൾ മാഗസീനുകളിൽ തങ്ങളുടെ പ്രദേശത്തെ ദുരന്തങ്ങളെ കുറിച്ചുള്ള ആശങ്കകൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ചിരുന്നതും ഒരു വിങ്ങലോടെ ഓർത്തെടുത്തു. പുഴയും, മലയും ഒരിക്കലും തങ്ങളെ ചതിക്കില്ലെന്ന് വിചാരിച്ചു. എന്നാൽ തെറ്റുപറ്റിയെന്നും ഉണ്ണി മാഷും അദ്ധ്യാപകരും നിറ കണ്ണുകളോടെ പറഞ്ഞു. ബെഞ്ചുകളും ഡെസ്‌ക്കുകളും കുട്ടികളും ഇല്ല. ഇന്ന് ആ സ്ഥാനത്ത് ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങളാണ്. ഒരു ഉരുളെടുത്തത് മുണ്ടക്കൈ എന്ന ഗ്രാമത്തെയല്ല, നാട്ടുകാരുടെ കൂട്ടായ്മയെയും അവരുടെ ജീവിതത്തെയുമാണെന്ന് വിതുമ്പലോടെ ഉണ്ണി മാസ്റ്റർ പറഞ്ഞു.















