വയനാട്: ഒരുമിച്ച് ഒരു നാട്ടിൽ കഴിഞ്ഞവർക്ക് ഓരേ ശ്മശാനത്തിൽ കൂട്ട കുഴിമാടം ഒരുക്കി വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. ഉരുൾ കവർന്നവരിൽ തിരിച്ചറിയാൻ സാധിക്കാത്ത 67 പേരിൽ 8 പേർക്ക് അന്ത്യവിശ്രമം ഒരുക്കി.
പുത്തുമല ഹാരിസൺ മലയാളം എസ്റ്റേറ്റ് ഭൂമിയിൽ ഒരുക്കിയ ശ്മശാനത്തിലേക്കാണ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്തിച്ചത്. സർവ്വമത പ്രാർത്ഥന ചൊല്ലിയതിന് ശേഷമാണ് 8 മൃതദേഹങ്ങൾക്ക് നാട് അന്ത്യവിശ്രമം നൽകിയത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ 8 മൃതദേഹങ്ങൾ അഴുകി തുടങ്ങിയതോടെ ഇന്ന് സംസ്‌കരിക്കാൻ തീരുമാനമാവുകയായിരുന്നു.
ആരാണ് എന്താണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്നടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ജാതി മത ഭേദമന്യേ സർവ്വമത പ്രാർത്ഥനയോടെ അവർക്ക് കേരളം വിട ചൊല്ലി. ചടങ്ങിൽ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ രാജൻ, എക്‌സൈസ് മന്ത്രി എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തം കവർന്നവരിൽ തിരിച്ചറിയാൻ സാധിക്കാതെ പോയ 67 പേരിൽ 27 മൃതദേഹങ്ങളും മറ്റുള്ളവ ശരീരഭാഗങ്ങളുമാണ്. ഓരോ ശരീര ഭാഗങ്ങളും ഓരോ മൃതദേഹങ്ങളായാണ് സംസ്‌കരിക്കുന്നത്. മൃതദേഹങ്ങൾ ദൂരസ്ഥലത്ത് കൊണ്ടുപോയി സംസ്‌കരിക്കരുതെന്ന് മരണത്തെ അതിജീവിച്ചവർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പുത്തുമലയിൽ കൂട്ട കുഴിമാടം ഒരുക്കാൻ തീരുമാനമാവുകയായിരുന്നു.















