ന്യൂഡൽഹി: വയനാട് ദുരന്തത്തിന് കാരണം കയ്യേറ്റവും ഖനനവുമെന്ന് രാജ്യസഭയിലും ആവർത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. സംസ്ഥാന സർക്കാർ മൂന്ന് വർഷത്തിനിടെ മൂന്ന് ഖനന കരാർ നൽകി. അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും നടത്തുന്നു. സിപിഎം വിഷയത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതി റിപ്പോർകളുടെയും മാദ്ധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം രാജ്യസഭയിൽ സംസാരിച്ചത്.
കഴിഞ്ഞ ദിവസം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി വയനാട് ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവുമാണെന്ന് പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടിയ ഭൂപേന്ദ്ര യാദവിനെ കുറ്റപ്പെടുത്തിയാണ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് സംസാരിച്ചത്. പിന്നാലെയാണ് കേന്ദ്ര മന്ത്രി പരാമർശത്തിൽ ഉറച്ച് നിന്നത്.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കേരളത്തെ വിമർശിച്ചത്. വയനാട്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ അവഗണിച്ചു. ടൂറിസത്തിന് പോലും ശരിയായ മേഖലകൾ തിരിച്ചില്ല. കേന്ദ്ര സമിതിയുടെ റിപ്പോർട്ട് സംസ്ഥാനം വകവെച്ചില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകി. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കണമെന്നും ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു.















