കോട്ടയം: ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും മോശം ഭാഷയിൽ അധിക്ഷേപിച്ച ചെകുത്താന്(അജു അലക്സ്) പല വഴിയിലൂടെയും കേസ് വരുന്നുണ്ടെന്ന് തിരുവല്ല പോലീസ്. ചെകുത്താനെ പോലുള്ള യൂട്യൂബർമാരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സൈന്യത്തെ അപമാനിച്ചതിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായി എന്നും തിരുവല്ല സിഐ സുനിൽ കൃഷ്ണ പറഞ്ഞു. സൈന്യത്തെ അധിക്ഷേപിച്ചതിന് ഡൽഹിയിൽ നിന്നുള്ള ഒരു കേസ് കൂടി ചെകുത്താനെതിരെ വരുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
“ചെകുത്താനെ പോലുള്ള യൂട്യൂബർമാർക്ക് കടിഞ്ഞാൺ ഇടണം. ഒന്നു പിടിമുറുക്കിയാൽ കുറച്ച് ഒതുങ്ങും. ശക്തമായ നടപടിയെടുക്കണം എന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. അമ്മയുടെ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് ഞങ്ങൾ കേസ് എടുത്തത്. ഇനിയും നടപടികളുണ്ട്, അതുമായി മുന്നോട്ടുപോകും”.
“സൈന്യത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ഡൽഹിയിൽ നിന്നും ചെകുത്താനെതിരെ കേസ് ഫയൽ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. സിനിമാ മേഖലയിൽ നിന്നുള്ള പലരും ഇയാൾക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. നാല് വഴിയിലൂടെയും ചെകുത്താനുള്ള പണി വരുന്നുണ്ട്. തന്നെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് പരാതിയൊന്നുമില്ല. അദ്ദേഹം അതിനെ വലിയ കാര്യമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് വലിയ ബുദ്ധിമുട്ടുണ്ട്”-തിരുവല്ല സിഐ പറഞ്ഞു.















