ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയെ തൊടാതെ ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം. ചുരുങ്ങിയ വാക്കിൽ ഇറക്കിയ ഔദ്യേഗിക പ്രസ്താവനയിൽ ഇസ്ലാമിക ഭീകരതയെന്ന വാക്ക് ഉൾപ്പെടുത്താതിരിക്കാനും പോളിറ്റ്ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്.
ദേശീയ-അന്തർദേശീയ തലത്തിൽ ഹിന്ദു വംശഹത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതോടെ സിപിഎമ്മിന്റെ രാഷ്‌ട്രീയ നിലപാടില്ലായ്മ ചർച്ചയായി. തുടർന്ന് നിക്കക്കള്ളി ഇല്ലാതായതോടെയാണ് ഇസ്ലാം ഭീകരതയെ പൊതിഞ്ഞ് പിടിച്ച കുറിപ്പുമായി പോളിറ്റ്ബ്യൂറോ രംഗത്തെത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം നടക്കുന്നുണ്ട്. അതിൽ ഇടക്കാല സർക്കാർ ഇടപെടണം. ഒപ്പം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രശ്നത്തിൽ ഇടപെടണം. തുടങ്ങി വളരെ ചുരുങ്ങിയ വാക്കുകളിലാണ് സിപിഎമ്മിന്റെ പ്രസ്താവന. കലാപത്തിൽ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവും പത്രപ്രവർത്തകനുമായ പ്രദീപ് കുമാർ ഭൗമിക്കിനെ ജമാഅത്തെ ഇസ്ലാമി ഭീകരവാദികൾ കൊലപ്പെടുത്തിയിരുന്നു. കൂടാതെ മൃതദേഹം പരസ്യമായി തലകീഴെ കെട്ടിതൂക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ ഒന്നും പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
ഒരു മാസമായി ബംഗ്ലാദേശിൽ നടക്കുന്ന ആഭ്യന്തര സംഘർഷം ഹിന്ദു വിരുദ്ധ കലാപമാക്കി മാറ്റിയതിന് ചുക്കാൻ പിടിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ഇക്കാര്യം പക്ഷെ അംഗീകരിക്കാൻ ഇടതുപക്ഷം ഇപ്പോഴും തയ്യാറല്ല. രാജ്യത്തെ തീവ്ര ഇസ്ലാമിക ശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ നീക്കമെന്നതിന് തർക്കമില്ല.















