ന്യൂഡൽഹി: ഹിൻഡൻബർഗിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ആഗോള സാമ്പത്തിക ഭീകരൻ ജോർജ് സോറസിന് ഹിൻഡൻബ്ഗിൽ നിക്ഷേപമുണ്ട്. രാജ്യത്തെ തകർക്കാനുള്ള സോറസിന്റെ ടൂൾ കിറ്റുകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുശക്തമായ ഇന്ത്യൻ ഓഹരി വിപണിയെ തകർക്കാനമുള്ള നീക്കമാണ് കോൺഗ്രസിന്റെ ഒത്താശയോടെ നടക്കുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ശനിയാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഞായറാഴ്ചയാണ് കോൺഗ്രസ് ഇതിനെതിരെ രംഗത്ത് വന്നത്. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിക്കുമ്പോൾ നിക്ഷേപകരിൽ ആശങ്ക ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. സാമ്പത്തിക അരാജകത്വവും സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. എന്നാൽ ഇന്ത്യൻ നിക്ഷേപകർ ടൂൾകിറ്റിലും ഹിൻഡൻബർഗ് റിപ്പോർട്ടിലും വിശ്വസിക്കുന്നവരല്ല. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ സുസ്ഥിരതയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണം ജൂലൈയിലാണ് പൂർത്തിയാക്കിയത്. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഹിൻഡൻബർഗിന് സെബി നോട്ടീസ് അയച്ചു, അതിനോട് പ്രതികരിക്കുന്നതിന് പകരം ഹിൻഡൻബർഗ് സെബി ചെയർപേഴ്സണെനതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണ്. ഹിൻഡൻബർഗിന് ശരിയായ മറുപടി സെബിയും അതിന്റെ ചെയർപേഴ്സണും നൽകിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.















