തൃപ്പൂണിത്തുറ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കേണ്ടെന്ന് തീരുമാനം. അത്തച്ചമയ ഘോഷയാത്രയും പരിപാടികളും ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ ഒഴിവാക്കാനാകില്ലെന്നും തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് അറിയിച്ചു.
അത്താഘോഷ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ആചാരവുമായി ബന്ധപ്പെട്ടതിനാൽ പരിപാടി പൂർണമായി മാറ്റിവയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. സെപ്തംബർ 6 നാണ് അത്തച്ചമയ ഘോഷയാത്ര നടക്കുക. പരിപാടികൾക്കായി സമാഹരിക്കുന്ന തുകയിൽ മിച്ചം വരുന്നത് വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തൃശൂരിൽ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പുലികളി വേണ്ടെന്ന് വയ്‌ക്കാനുളള തീരുമാനത്തിനെതിരെ പുലികളി സംഘങ്ങളും സംഘാടക സമിതികളും രംഗത്തെത്തിയിട്ടുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ചുവെന്നും പുലികളി ഉപേക്ഷിച്ചാൽ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാകുകയെന്നും പുലികളി സംഘങ്ങളുടെ സംയുക്ത കൂട്ടായ്മ മേയർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം അത്താഘോഷ കമ്മിറ്റിയിൽ നിന്ന് മുൻസിപ്പാലിറ്റിയിലെ പ്രധാന പ്രതിപക്ഷമായ ബിജെപി വിട്ടുനിൽക്കുകയാണ്.















