മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും ചലച്ചിത്ര പ്രവർത്തകനായ ആദം അയൂബുമെല്ലാം. രജനീകാന്തിന്റെ പഴയകാല സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ആദം അയൂബ്. സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ഉയർച്ചയിൽ തുടക്കകാലത്ത് ഇന്ധനമായി നിന്ന സുഹൃത്തുക്കളിൽ ഒരാൾ. ഇപ്പോഴിതാ രജനീകാന്തമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ആദം അയൂബ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജനീകാന്തിന്റെ ജീവിതവും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും ആദം അയൂബ് ഓർത്തെടുക്കുന്നത്.
“രജനീകാന്തും ശ്രീനിവാസനെ പോലെ ആയിരുന്നു. രജനീകാന്ത് വളരെ കറുത്തിട്ടാണ്. കുറേയധികം അപകർഷതാബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാത്രവുമല്ല, ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളുമാണ്. ബാംഗ്ലൂരിൽ ബസ് കണ്ടക്ടർ ആയിരുന്നു. ലീവ് എടുത്തിട്ടാണ് ക്ലാസിൽ വന്നിരുന്നത്. ബസ്സിൽ ജോലി ചെയ്തിട്ട് വേണം പഠിക്കാൻ വരാൻ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ബസ് കണ്ടക്ടർമാരും കുറച്ച് പണം നൽകുമായിരുന്നു. അതുകൊണ്ടൊക്കെയാണ് രജനീകാന്ത് അന്ന് ജീവിച്ചിരുന്നത്”.
“നീ വെളുത്തിട്ടാണ്, അതുകൊണ്ട് നിങ്ങൾ വേഗം രക്ഷപ്പെടും എന്ന് രജനീകാന്ത് പലപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു. സ്വയം ഒരു അപകർഷതാബോധമായിരുന്നു അദ്ദേഹത്തിന്. അപ്പോൾ ഞാൻ രജനികാന്തിനോട് പറയുന്നത് അദ്ദേഹത്തെക്കാൾ കറുത്ത സത്യൻ മാഷിന്റെ കഥയാണ്. നിറം ഒരു പ്രശ്നമല്ല എന്ന ആത്മവിശ്വാസം ഞാൻ കൊടുക്കുമായിരുന്നു. അവസാന പരീക്ഷ കഴിഞ്ഞപ്പോൾ കെ ബാലചന്ദ്രൻ എന്ന സംവിധായകൻ രജനീകാന്തിനെ വിളിക്കുകയായിരുന്നു”.
“കെ ബാലചന്ദ്രൻ 1975 ൽ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ രജനീകാന്ത് ആദ്യമായി അഭിനയിച്ചു. അതിന്റെ പ്രിവ്യൂ ഷോ കാണാൻ ഞങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നു. ആ സമയം അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പ്രിവ്യൂ ഷോ കണ്ടുകഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇനി ജോലി രാജിവെച്ചോളൂ എന്ന്. പക്ഷേ സിനിമാ റിലീസ് ആയില്ലല്ലോ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി. രാജി വെച്ചിട്ട് സിനിമ കൂടി കിട്ടിയില്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ നിർബന്ധിച്ചത് കൊണ്ട് കൂടിയാണ് രജനീകാന്ത് ജോലി രാജിവെച്ചത്. പിന്നെ അദ്ദേഹം വലിയ സ്റ്റാറായി. അതിനുശേഷം അധികം ഞങ്ങൾ കണ്ടിട്ടില്ല”-ആദം അയൂബ് പറഞ്ഞു.















