വാഷിംഗ്ടൺ: 2047-ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 55 ട്രില്യൺ ഡോളറായി വളരുമെന്ന് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യൻ. ശരാശരി പണപ്പെരുപ്പം അഞ്ച് ശതമാനത്തിലും വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് എട്ട് ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കിൽ 55 ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിൽ എളുപ്പത്തിലെത്താൻ രാജ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നവീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സ്വീകരിച്ച നയങ്ങൾ കണക്കിലെടുത്താൽ തുടർച്ചയായി എട്ട് ശതമാനം വളർച്ചയെന്നത് അസാധ്യമായ കാര്യമല്ലെന്നും കൈവരിക്കാൻ ഭാരതത്തിന് കെൽപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകത്വ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2004 മുതൽ 2014 വരെയുള്ള ലോകബാങ്ക് കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 3.2 ശതമാനത്തോളമാണ് പുതിയ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 2014 മുതൽ ഇത് തുടർച്ചയായ കുതിപ്പ് സൃഷ്ടിക്കുന്നു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സംരംഭക ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളതെന്നും വിവിധ മേഖലകളിലെ ഉത്പാദനക്ഷമത വളർച്ചയെ മെച്ചപ്പെടുത്താനും ഇതിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















