ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ. ആഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ ഫുഡ് ആൻഡ് ഡ്രിങ്ക് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടർച്ചയായി നാലാം വർഷമാണ് നേട്ടം കൈവരിക്കുന്നത്. എഎഎ+ റേറ്റിംഗാണ് കമ്പനിക്ക് ലഭിച്ചത്.
കമ്പനിയുടെ ബ്രാൻഡ് മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർദ്ധിച്ചു. പുതിയ റാങ്കിൽ ബ്രാൻഡ‍് മൂല്യം 3.3 ബില്യൺ ഡോളറാണ്. പാൽ വിപണിയുടെ 75 ശതമാനവും വെണ്ണ വിപണിയുടെ 85 ശതമാനവും ചീസ് വിപണിയുടെ 66 ശതമാനവും ഉള്ള അമുൽ ഇന്ത്യയിലെ ഡയറി വിപണിയിൽ ആധിപത്യം പുലത്തുന്നു.
പരസ്യത്തിന്റെ സ്വാധീനം, ഉൽപ്പന്ന വൈവിധ്യം, ഉപഭോക്തൃ ഗുണനിലവാര ധാരണകൾ, സോഷ്യൽ മീഡിയ സ്വാധീനം, വെബ് ട്രാഫിക് എന്നിവ ഉൾപ്പെടുന്ന 35-ലധികം പാരാമീറ്ററുകൾ ഉപയോഗിച്ചാണ് ബ്രാൻഡ് കരുത്ത് വിലയിരുത്തുന്നതെന്ന് ബ്രാൻഡ് ഫിനാൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിമോൻ ഫ്രാൻസിസ് വിശദീകരിച്ചു.
കരുത്തുറ്റ ബ്രാൻഡ് എന്ന നിലയിൽ അമൂൽ മുന്നിലെത്തിയപ്പോൾ ബ്രാൻഡ് മൂല്യത്തിൽ നെസ്‌ലെയും ലെയ്സും ആധിപത്യം നിലനിർത്തി. ബ്രാൻഡ് മൂല്യം ഏഴ് ശതമാനം ഇടിഞ്ഞ് 280 കോടി ബില്യൺ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാൻഡ് എന്ന പദവി നെസ്‌ലെ നിലനിർത്തി.
12 ബില്യൺ ഡോളറിന്റെ മൂല്യവുമായി ലെയ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, ബ്രാൻഡ് മൂല്യത്തിൽ ഒൻപത് ശതമാനത്തിന്റെ വർദ്ധനവാണ് ലേയ്സിനുള്ളത്. ആഗോള തലത്തിൽ രണ്ടാം സ്ഥാനത്താണ് കമ്പനി. നോൺ-ആൽക്കഹോളിക് ഡ്രിങ്ക്സ് മേഖലയിൽ 520 കോടി യുഎസ് ഡോളർ മൂല്യമുള്ള കൊക്കകോളയാണ് ഒന്നാമത്.















