വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി. എൻ. കരുൺ അട്ടിമറിക്കുന്നതായി പരാതി. സംവിധായിക മിനി ഐജിയാണ് പരാതിയുമായി രംഗത്ത് വന്നത്. നിരന്തരമായ മാനസിക പീഡനമാണ് കോർപറേഷൻ അധികൃതരിൽ നിന്നുണ്ടായതെന്ന് സംവിധായിക പറഞ്ഞു.
‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല. നിങ്ങൾ ഇതൊന്നും അർഹിക്കുന്നില്ലെന്നാണ്’ ഷാജി എൻ കരുൺ പറഞ്ഞത്. പുതുമുഖ സംവിധായകരെയും വനിതാ സംവിധായകരെയും സിനിമാ മേഖലയിലേക്ക് കടന്നു വരാൻ അനുവാദിക്കത്ത തരത്തിലുള്ള സമീപനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകിയിട്ടും പല ഉന്നത സ്ഥാനങ്ങളിലും അദ്ദേഹത്തെ നിയമിക്കുകയാണ്. അവർ ഉന്നതങ്ങളിൽ അവരോധിക്കപ്പെടുമ്പോൾ തങ്ങൾക്ക് നീതി നിഷേധിക്കുകയാണ്. പരാതി നൽകിയിട്ടും ഇത്തരക്കാർ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നത് നിരാശജനകമാണെന്നും അവർ പറഞ്ഞു.
കൊവിഡ് കാലത്ത് പല നിയന്ത്രണങ്ങൾക്കിടെ പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ ചെയ്തത്. കാരണങ്ങൾ വ്യക്തമാക്കാതെ കെഎഫ്ഡിസി ചെയർമാനായ ഷാജി എൻ. കരുൺ റിലീസ് തീയതി മാറ്റി വയ്‌ക്കുകയായിരുന്നു. ഇതിന് പിന്നാലെ കാരണം തിരക്കി അദ്ദേഹവുമായി സംസാരിച്ചു. പിറ്റേന്ന് വീണ്ടും റിലീസ് തീയതി മാറ്റി. അങ്ങനെയാണ് നിഷിദ്ധോ ആദ്യമായി ഇറങ്ങുന്നത്. പിന്നീട് മുഖ്യമന്ത്രിക്ക് വരെ പരാതി കൊടുത്തതിന് ശേഷമാണ് ഡിവോഴ്സ് എന്ന ചിത്രം പുറത്തിറങ്ങിയതെന്നും മിനി ഐജി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നയ രൂപീകരണത്തിന് സിനിമാ കോൺക്ലേവ് നടത്താൻ സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ തലപ്പത്തും ഷാജി എൻ കരുണിനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത് എന്നത് മിനി ഐജിയുടെ ആരോപണങ്ങളോട് ചേർത്ത് വായിക്കേണ്ടതാണ്.
സ്ത്രീകൾ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യമിട്ട് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും സാമൂഹിക പ്രസക്തിയുള്ള തിരക്കഥകൾ തെരഞ്ഞെടുത്ത് അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയാണ് സർക്കാർ നിയന്ത്രണത്തിലുള്ള കെഎഫ്ഡിസി ചെയ്യുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നിഷിദ്ധോ. രണ്ടാമതായാണ് 2023 ഫെബ്രുവരിയിൽ മിനി ഐജിയുടെ ഡിവേഴ്സ് എന്ന സിനിമ റിലീസ് ചെയതത്.















