കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിക്കിടെ നടത്തിയ വ്യാപക അക്രമത്തിന് പിന്നാലെ കല്യാശ്ശേരിയിൽ ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴി വധഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷിന് നേർക്കാണ് ഭീഷണി. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ദിലീഷിനെതിരെ ബിജെപി കണ്ണപുരം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസും അക്രമത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കല്യാശ്ശേരിയിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ സുമേഷ് ഇട്ട പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ദിലീഷ് കൊലവിളി നടത്തിയത്.
നമ്മ വന്നാൽ കൊല്ലുമെന്നും നീ ഓർത്തോ നമ്മളെ നെഞ്ചിൽ ചവിട്ടി ആടിയാൽ നീയും പോകും എന്നുമുൾപ്പെടെ കൃത്യമായ ഭീഷണിയാണ് ദിലീഷിന്റെ കമന്റുകളിലുളളത്. എന്നാൽ പരാതി നൽകാനായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രാവിലെ ഒൻപത് മണിക്ക് എത്തിയെങ്കിലും 12 മണിവരെ ഇരുത്തിയ ശേഷമാണ് കോടതി മുഖേന പരാതി നൽകാൻ സിഐ പറഞ്ഞതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത സ്ഥിതിയായി മാറ്റുകയാണ് കണ്ണൂരിനെയെന്നും നേതാക്കൾ ആരോപിക്കുന്നു. വീണ്ടും വീണ്ടും കൊലപാതകങ്ങളും സംഘർഷങ്ങളും തുടർന്നാൽ മാത്രമേ തങ്ങൾക്ക് നിലനിൽക്കാനാകൂ എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനമെന്ന് സുമേഷ് ആരോപിച്ചു. സംഭവത്തിൽ തുടർ നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.















