കൊച്ചി: ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് സഹസംവിധായകൻ മൻസൂർ റഷീദ് പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി. പരാതി പറഞ്ഞിട്ടും ആരോപണവിധേയനെ ‘എമ്പുരാൻ’ സിനിമയുടെ ഭാഗമാക്കിയെന്നാണ് പരാതിക്കാരി അറിയിക്കുന്നത്.
സംഭവം നടന്നത് ഹൈദരാബാദിൽ വച്ചായിരുന്നതിനാൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് ഹൈദരാബാദ് പൊലീസായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടെന്നും അതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.
മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വത്തിലുള്ളവരാണെന്നും പരാതിക്കാരി ആരോപിച്ചു. സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജെ. കുഞ്ഞിചന്തു പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡനക്കേസ് നൽകിയതിന് പിന്നാലെ തന്റെ കുടുംബജീവിതം തകർന്നുവെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും യുവതി പറയുന്നു.
പൃഥ്വിരാജ് അടക്കമുള്ള മുൻനിര നടന്മാർ ഒഴികെ ‘ബ്രോ ഡാഡി’യിലെ മറ്റ് ക്രൂ അംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ വച്ചായിരുന്നു പീഡനം നടന്നത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റായ യുവതി പറയുന്നു. മരണഭയത്തിൽ ഒളിച്ചുജീവിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്നും പരാതിക്കാരി വെളിപ്പെടുത്തി.
ഹോട്ടലിലെ സിസിടിവിയിൽ മൻസൂർ റഷീദ് യുവതിയുടെ റൂമിലേക്ക് പോകുന്നതിന്റെയും വരുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഇത് പൊലീസിന് ലഭിക്കുകയും ചെയ്തതാണ്. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ഹൈദരാബാദ് പൊലീസിന് സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.
സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ട് മൻസൂറിന്റെ വിഷയം അറിയിച്ചെങ്കിലും ആരും അനങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി അറിയിച്ചു. സിപിഎം പ്രവർത്തകർ യുവതിയെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും യുവതി ആരോപിച്ചു.















