കേന്ദ്രത്തിന്റെ കൈത്താങ്ങിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. സമഗ്ര വികസനം ലക്ഷ്യമിട്ട് 287.22 കോടിരൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷഫറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ട് വഴി 161 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
പുതിയ പദ്ധതികൾ വഴി 1,47,522 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അനുബന്ധ മേഖലയിൽ രണ്ട് ലക്ഷത്തിലധികം പുതിയ തൊഴിലുകളും ഉണ്ടാകും. രാജ്യമൊട്ടാകെ 77,000-ത്തിലധിരം കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് കേരളത്തിലും സുപ്രധാന പദ്ധതികൾ നടപ്പിലാക്കുക.
മത്സ്യ സമ്പദ് യോജന പദ്ധതി വഴി കാസർകോട് ഫിഷിംഗ് ഹാർബറിന് 70.53 കോടി രൂപ. 30,000 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 42.30 കോടി രൂപയിൽ നിന്ന് 10.58 കോടി രൂപ ഫിഷറീസ് വകുപ്പിന് നൽകി. 18 മാസം കൊണ്ട് പൂർത്തിയാകും. മലപ്പുറം പൊന്നാനി ഹാർബറിന് 18.73 കോടി രൂപ. 44,572 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 11.23 കോടി രൂപയിൽ നിന്ന് 2.80 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി.
കോഴിക്കോട് പുതിയാപ്പ ഹാർബറിന് 16.06 കോടി രൂപ. 24,500 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 9.63 കോടി രൂപയിൽ നിന്ന് 2.40 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി. കൊയിലാണ്ടി ഹാർബറിന് 20.90 കോടി രൂപ. 20,400 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം. കേന്ദ്രവിഹിതമായ 12.54 കോടി രൂപയിൽ നിന്ന് 3.13 കോടി രൂപ ഫിഷറീസ് വകുപ്പിന് നൽകി. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കും.
ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് 161 കോടി രൂപയും അനുവദിച്ചു. 27,680 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം. ആർത്തുങ്കൽ ഹാർബർ വികസനത്തിനായി കേന്ദ്ര സർക്കാരിന് നബാർഡ് 150 കോടി രൂപ ലോൺ മൂന്ന് ശതമാനം പലിശനിരക്കിൽ ഫിഷറീസ് ആൻഡ് ഇക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷൺ ഏകദേശം 9,525 ടൺ മത്സ്യം ക്രയവിക്രയം നടക്കും.















