തിരുവനന്തപുരം: നടൻ പ്രേംകുമാർ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകും. താത്കാലിക ചുമതലയാണ് നൽകുന്നത്. നിലവിൽ അക്കാദമിയുടെ വൈസ് ചെയർമാനാണ് അദ്ദേഹം. ഇതാദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ അല്ലാത്ത ഒരാളെ നിയമിക്കുന്നത്.
ചെയർമാൻ സ്ഥാനത്തെ ഒഴിവിലേക്ക് പല പ്രമുഖരുടെയും പേരുകൾ പരിഗണിച്ചിരുന്നു. സംവിധയകാൻ ഷാജി എൻ കരുണിന്റെ പേര് പ്രാഥമിക ഘട്ടത്തിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ബീന എം പോളിനെ ചെയർമാനാക്കണമെന്ന ആവശ്യവുമായി WCC രംഗത്ത് വന്നു. ഇതിനിടയിലാണ് പ്രേം കുമാറിന് താത്കാലിക ചുമതല നൽകാനുള്ള സർക്കാരിന്റെ തീരുമാനം.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ പീഡന ആരോപണങ്ങളെയും വിവാദങ്ങളെയും തുടർന്ന് രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേം കുമാറിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോൺക്ലേവ് തുടങ്ങിയ പരിപാടികളുടെ മേൽനോട്ടവും നടത്തിപ്പുമുൾപ്പെടെ സുപ്രധാന ചുമതലകളാണ് പ്രേം കുമാറിനെ കാത്തിരിക്കുന്നത്.















