തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തതിന് തെളിവ്. 2015ലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് മുസ്ലിം ലീഗ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. സമയവും, അധ്വാനവും ലാഭിക്കാൻ കഴിയും എന്നതായിരുന്നു ലീഗിന്റെ അന്നത്തെ നിലപാട്. സഭയുടെ മേശപ്പുറത്തു വെച്ച റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
ഇ.എം സുദർശൻ നാച്ചിയപ്പൻ അദ്ധ്യക്ഷനായ സ്റ്റാൻഡിങ് കമ്മറ്റിക്ക് മുമ്പാകെ ആയിരുന്നു ലീഗ് നിലപാട് പറഞ്ഞത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് പിന്തുണച്ചു എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിക്ക് മുന്നിൽ അഭിപ്രായം പറയാൻ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് കോവിന്ദ് സമിതി സമർപ്പിച്ചതിനെ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ സഖ്യം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസും സമാജ്വാദി പാർട്ടിയും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുക എന്ന തീരുമാനം നടപ്പാക്കിയാൽ ജനാധിപത്യത്തിന് അത് ഗുണകരമാകുമെന്ന അഭിപ്രായം മുന്നോട്ടുവച്ച മുസ്ലീം ലീഗ്, മറ്റ് പ്രതിപക്ഷ കക്ഷികൾ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ മലക്കം മറിയുകയായിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. ഇതുസംബന്ധിച്ച ബില്ല് വരുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് മുസ്ലീം ലീഗിന്റെ മുൻ നിലപാട് പുറത്താകുന്നത്. പ്രതിപക്ഷ നിരയിലെ ഭിന്നതയാണ് ഇത് പ്രകടമാക്കുന്നത്. ഇക്കാര്യത്തിൽ ഇനി ലീഗ് നേതൃത്വം എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.















