മുംബൈ: ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകൾ എക്കാലത്തെയും ഉയരത്തിൽ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാൽ സ്ട്രീറ്റിൽ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി 290 പോയിൻ്റ് ഉയർന്ന് 25,706ലും എത്തി. ഏകദേശം 2,196 ഓഹരികളാണ് മികച്ച പ്രകടം കാഴ്ച വെച്ചത്. ഇതോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം ഏകദേശം 469 ലക്ഷം കോടി രൂപയായി ഉയർന്നു.
കോവിഡിന് ശേഷം ആദ്യമായി യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചപ്പോൾ ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യൻ വിപണികൾ നേട്ടം കൊയ്തത്. പലിശ നിരക്ക് കുറച്ചത് ആഗോള പണലഭ്യത വർദ്ധിപ്പിക്കുകയും കൂടുതൽ വിദേശ ഫണ്ടുകളെ ആകർഷിക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിലുള്ള വിദേശ നിക്ഷേപകരുടെ വിശ്വസം, വിദേശ പോർട്ട്ഫോളിയ നിക്ഷേപങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചു. ഇതും വിപണിക്ക് ശക്തിപകർന്നതായാണ് നിഗമനം.















