ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ രംഗത്തെ ഓരോ വാർത്തകളും വൈറലാകാറുണ്ട്. കാരണം പോലും പറയാതെ പലരെയും സിനിമയിൽ നിന്ന് ഒഴിവാക്കാറുണ്ട്. അത്തരത്തിൽ നേരിട്ട ഒരു അനുഭവം നടി വീണ നായർ കുറെ നാളുകൾക്ക് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാം പറഞ്ഞുറപ്പിച്ചു വെച്ചിട്ട് ടോവിനോ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വീണ നായർ പറയുന്നത്. സിനിമയുടെ പുറകിൽ നമ്മളറിയാതെ പലതും നടക്കുന്നുണ്ടെന്നും പറഞ്ഞുവെച്ച സമയത്ത് വിളിക്കാത്തതിനാൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. തന്നെ വിളിക്കാത്ത ടോവിനോ പടം എട്ടു നിലയിൽ പൊട്ടിയെന്നും അപ്പോഴാണ് തനിക്ക് സമാധാനമായതെന്നും വീണ പ്രതികരിച്ചു.
“പറഞ്ഞുറപ്പിച്ചിട്ട് കിട്ടാതെ പോയ ഒരുപാട് സിനിമകളുണ്ട്. സിനിമ തുടങ്ങുന്ന ദിവസമായല്ലോ എന്നോർത്ത് ഫോൺ വിളിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു, ക്യാരക്ടർ കുറച്ച് ചേഞ്ച് ആയി എന്ന്. അന്വേഷിച്ചു വരുമ്പോൾ എന്നെപ്പോലെ തന്നെ ഒരാളാണ് ആ ക്യാരക്ടർ ചെയ്തത്. ഒരു ടോവിനോ പടത്തിൽ എന്നെ വിളിച്ച് 15 ദിവസത്തെ ഡേറ്റ് പറഞ്ഞു. വേറെ ഒരാൾക്കും കൊടുക്കാതെ ഡേറ്റ് ലോക്ക് ചെയ്തു. ഉദ്ഘാടനങ്ങൾ വരെ വേണ്ടെന്നു വച്ചു”.
“പെയ്മെന്റ് എത്രയാണെന്ന് ചോദിച്ചപ്പോൾ, നിങ്ങളുടെ ബഡ്ജറ്റ് എത്രയാണെന്ന് ഞാൻ ചോദിച്ചു. അതനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞു. പടങ്ങൾ അങ്ങനെ കളയാറില്ല. പെയ്മെന്റ് എല്ലാം സംസാരിച്ച് ഉറപ്പിച്ചു. ഇവർ പറഞ്ഞ ഡേറ്റ് അടുത്തിട്ടും എനിക്ക് കോൾ വരുന്നില്ല. എന്റെ ഫ്രണ്ട്സൊക്കെ ആ സിനിമയിൽ ഉണ്ട്. അവരെല്ലാം ജോയിൻ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഫോൺ വിളിച്ചു ചോദിച്ചു. സ്ക്രിപ്റ്റ് റൈറ്റർ കൊണ്ടുവന്ന ഒരു പെൺകുട്ടിയുണ്ട്. അവർ ആ ക്യാരക്ടർ ചെയ്താൽ മതി എന്ന് പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു”.
“ആ സിനിമ റിലീസ് ആയി. എട്ടു നിലയിൽ പൊട്ടി. അപ്പോൾ എനിക്ക് കുറച്ചു സമാധാനമായി. 15 ദിവസം എന്റെ വർക്കുകൾ മുഴുവൻ പോയി. അവർ മാറ്റിവയ്‌ക്കാൻ പറഞ്ഞ സമയത്ത് ഒരു ഉദ്ഘാടനം പോയത് എനിക്ക് വലിയ വിഷമമായി. ഒരു സ്ഥലത്ത് പോയപ്പോൾ അതിന്റെ പ്രൊഡ്യൂസർ ഞാൻ കണ്ടു. അപ്പോൾ ഞാൻ പറഞ്ഞു, ഡേറ്റ് പറഞ്ഞിട്ട് എന്നെ വേണ്ടെന്നുവച്ചു എന്ന്. വീണ പത്ത് ദിവസത്തിന് 5 ലക്ഷം രൂപ ചോദിച്ചു, അതുകൊണ്ടാണ് മാറ്റിയതെന്ന് പ്രൊഡ്യൂസറും പറഞ്ഞു. നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ പുറകിൽ നടക്കുന്നുണ്ട്”-വീണ പറഞ്ഞു.















