70 വർഷം മുമ്പ് കാണാതായ ആറ് വയസ്സുകാരനെ കുടുംബം കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയായിലാണ് അവിശ്വസനീമായ സംഭവം നടന്നത്. 1951 ഫെബ്രുവരി 21 ന് വെസ്റ്റ് ഓക്ക്‌ലൻഡിലെ ഒരു പാർക്കിൽ വെച്ചാണ് ലൂയിസ് അർമാൻഡോ ആൽബിനോ അപ്രത്യക്ഷനായത്. 10 വയസ്സുള്ള സഹോദരനോപ്പം കളിക്കുന്നതിനിടെ മിഠായി നൽകാമെന്ന് പറഞ്ഞ് ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
പതിറ്റാണ്ടുകളായി സഹോദരനും കുടുംബവും അനുജനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല . ഒടുവിൽ സഹോദരന്റെ മകളായ അലക്വിന്റെ ശ്രമമാണ് വിജയം കണ്ടത്. 2020ൽ ഓൺലൈൻ ഡിഎൻഎ ടെസ്റ്റിന് അലക്വിൻ വിധേയായിരുന്നു. പിന്നാലെ ലൂയിസ് എന്ന വ്യക്തിയുടെ ജനിതകഘടകവുമായി 22 ശതമാനം പൊരുത്തം കണ്ടെത്തി. പ്രാദേശിക ലൈബ്രറികളിലെ പഴയ ന്യൂസ്‌പേപ്പർ ശേഖരവും മൈക്രോഫിലിമുകളും പരിശോധിച്ചതിൽ നിന്നും കാണാതായ സമയത്ത് പ്രസിദ്ധീകരിച്ച അമ്മാവന്റ ചിത്രവും അലക്വിന് ലഭിച്ചു. ഒടുവിൽ യുഎസ് പൊലീസുമായി ബന്ധപ്പെട്ട് ലൂയിസിന്റെ വിലാസം കണ്ടെത്തുകയും ബന്ധപ്പെടുകയും ചെയ്തു.
കഴിഞ്ഞ ജൂണിൽ നടന്ന പുനർസമാഗമത്തിന്റെ വിവരം കഴിഞ്ഞ ദിവസമാണ് യുവതി സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ചേട്ടനും അനുജനും തമ്മിലുള്ള കണ്ടുമുട്ടൽ വൈകാരികമായിരുന്നു എന്ന് അലക്വിൻ പറഞ്ഞു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 82ാം വയസ്സിൽ ചേട്ടൻ ക്യാൻസർ ബാധിച്ച് മരിച്ചു.
എന്നാൽ തട്ടിക്കൊണ്ടുപോകലിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്താൻ ലൂയിസ് തയ്യാറായില്ല. 2005ൽ അഗ്നിശമന സേനാംഗമായാണ് ലൂയിസ് വിരമിച്ചത്. കാണാതായ സഹോദരനെ തിരികെ ലഭിച്ച സന്തോഷത്തിൽ അച്ഛന്റെ അവസാന നാളുകൾ സമാധാനപൂർണമാണെന്ന് അലക്വിൻ പറയുന്നു.














