ന്യൂഡൽഹി ; തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണം ഭക്തരുടെ മനസിലേറ്റ മുറിവായിരിക്കുകയാണ്.വിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചതായി ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സുപ്രീം കോടതിയിലും ഹർജി നൽകി. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ അന്നത്തെ രാജാക്കന്മാർ അവലംബിച്ച രീതികളും , ശിക്ഷാനടപടികളും അടങ്ങുന്ന ലിഖിതങ്ങളെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മൈസൂർ ഡിവിഷനിലെ ഇൻസ്‌ക്രിപ്‌ഷൻസ് ഡയറക്ടർ മുനിരത്‌നം തിരുപ്പതി തിരുമല ക്ഷേത്രത്തിലെ നിരവധി ശിലാ ലിഖിതങ്ങൾ പകർത്തിയിട്ടുണ്ട് . അവയിൽ ചിലത് എട്ടാം നൂറ്റാണ്ടിലേതാണ്. ക്ഷേത്രത്തിലെ അന്നദാനത്തിന്റെയോ പ്രസാദത്തിന്റെയോ പവിത്രതയും ഗുണനിലവാരവും ഉറപ്പാക്കാൻ മുൻകാല ഭരണാധികാരികളും ക്ഷേത്ര അധികാരികളും സ്വീകരിച്ച നടപടികൾ ഇതിൽ വ്യക്തമായി അറിയാം.
തിരുപ്പതി തിരുമല ക്ഷേത്രത്തിൽ 8 മുതൽ 18-ആം നൂറ്റാണ്ട് വരെയുള്ള 1,150-ലധികം ലിഖിതങ്ങൾ ഉണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മുനിരത്‌നം വിശദീകരിച്ചു. ഈ ലിഖിതങ്ങൾ വെങ്കിടേശ്വര ഭഗവാന് വഴിപാടുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ, രീതികൾ, ശുചിത്വ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഭരണാധികാരികളും സമ്പന്നരായ ഭക്തരും പ്രസാദത്തിന് ഉയർന്ന നിലവാരം പുലർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
“ആനന്ദ നിലയത്തിലെ ഈ ലിഖിതങ്ങളിൽ പലതും, ഞാൻ വ്യക്തിപരമായി പകർത്തിയെഴുതിയതാണ് . ഭക്ഷണത്തിന്റെ ശുദ്ധതയും ഗുണനിലവാരവും എത്ര പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. രാജാക്കന്മാർ, പ്രത്യേകിച്ച് മംഗളകരമായ അവസരങ്ങളിൽ ക്ഷേത്രം സന്ദർശിക്കുന്നവർ, പ്രസാദത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരുന്നു, ”മുനിരത്നം പറഞ്ഞു.
പല്ലവ രാജ്ഞി കനവൻ പെരുന്ദേവി, വിജയനഗര രാജാവ് കൃഷ്ണദേവരായർ തുടങ്ങിയ ഭരണാധികാരികൾ ക്ഷേത്രത്തിന് കാര്യമായ സംഭാവനകൾ നൽകിയുർന്നു . ഭക്ഷണ നൈവേദ്യങ്ങൾ തയ്യാറാക്കുന്നതിൽ മികച്ച ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് അവർ ഉറപ്പ് വരുത്തുകയും ചെയ്തു. പല്ലവ രാജ്ഞി 4,176 സ്വർണ്ണ നാണയങ്ങൾ ക്ഷേത്രത്തിന് സംഭാവന ചെയ്തു . കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ പത്നിമാരും ഏഴ് തവണ ക്ഷേത്രം സന്ദർശിക്കുകയും അന്നദാനത്തിനായി സ്വർണ്ണ പാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
പരിസര ശുചിത്വം മുതൽ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരം വരെയുള്ള അടുക്കളയുടെ എല്ലാ വശങ്ങളും നിരീക്ഷിക്കാനുള്ള ചുമതല ചിലർക്ക് നൽകിയിരുന്നു . ഭക്ഷണത്തിൽ മായം ചേർക്കാനുള്ള ശ്രമങ്ങൾ ചെയ്താൽ കഠിനമായ ശിക്ഷകൾ നേരിടേണ്ടി വരും.
അത്തരത്തിലുള്ള ഒരു ലിഖിതത്തിൽ ഒരു ക്ഷേത്രജീവനക്കാരൻ ഭക്ഷണത്തിൽ മായം ചേർത്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി, മറ്റൊരാൾ ക്ഷേത്രാഭരണങ്ങളിൽ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ടതായും ലിഖിതത്തിൽ പറയുന്നു. ഒരു ഉദാഹരണം വിവരിക്കുന്നു. രണ്ട് കേസുകളിലും, തൊഴിലാളികളുടെ മുഴുവൻ കുടുംബങ്ങളെയും ക്ഷേത്ര കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്. “അക്കാലത്ത് ഈ ശിക്ഷ സാമൂഹ്യ ബഹിഷ്കരണത്തിന്റെ ആത്യന്തിക രൂപമായി കണക്കാക്കപ്പെട്ടിരുന്നു,” മുനിരത്നം പറഞ്ഞു. വഴിപാടുകളുടെ പവിത്രത നിലനിർത്താനും ക്ഷേത്രത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാനും ഇത്തരം കടുത്ത നടപടികൾ ആവശ്യമാണെന്ന് ലിഖിതങ്ങൾ പറയുന്നു.















