അഹമ്മദാബാദ് : അമുൽ ബ്രാൻഡിന് കീഴിൽ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് റെക്കോർഡ് വിറ്റുവരവ്. 2024 സാമ്പത്തിക വർഷത്തിൽ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ വിറ്റുവരവ് 8 ശതമാനം വർധിച്ച് 59,445 കോടി രൂപയായി.
ഫെഡറേഷന്റെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ഈ നേട്ടമെന്ന് സഹകരണ സംഘത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അമുൽ ബ്രാൻഡിന്റെ ഗ്രൂപ്പ് വിറ്റുവരവ് 2022-23ൽ 72,000 കോടി രൂപയിൽ നിന്ന് (9 ബില്യൺ ഡോളർ) 2023-24 സാമ്പത്തിക വർഷത്തിൽ 80,000 കോടി രൂപയായി (10 ബില്യൺ ഡോളർ) വർധിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാൻഡ് കൺസൾട്ടൻസി കമ്പനിയായ ബ്രാൻഡ് ഫിനാൻസ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാൻഡും ശക്തമായ ഡയറി ബ്രാൻുമാണ് അമുൽ.
ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കർഷകർ അംഗമായ ലോകത്തിലെ ഏറ്റവും വലിയ കർഷകരുടെ ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ സംഘമാണിത്. . 18 അംഗ യൂണിയനുകൾ പ്രതിദിനം 300 ലക്ഷം ലിറ്റർ പാൽ വാങ്ങുന്നുണ്ട്. സുവർണ ജൂബിലി വർഷത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡായി ഉയരുക എന്ന ചരിത്ര നേട്ടമാണ് ജിസിഎംഎംഎഫ് കൈവരിച്ചതെന്ന് ജിസിഎംഎംഎഫ് ചെയർമാൻ ഷമൽഭായ് പട്ടേൽ പറഞ്ഞു.















