കൊച്ചി: വയനാട് ദുരന്ത സമയത്ത് എഡിജിപി അജിത് കുമാറിനെ മാത്രമല്ല മന്ത്രിമാരെയും കളക്ടറെയും ഉൾപ്പെടെ കണ്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എഡിജിപിയുമായി വത്സൻ തില്ലങ്കേരി നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തമുണ്ടായ സന്ദർഭത്തിൽ സേവന പ്രവർത്തനത്തിനായി ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യനും മറ്റ് നേതാക്കളും മന്ത്രിമാരും എല്ലാവരും താമസിച്ചിരുന്ന ഹോട്ടലിൽ ആയിരുന്നു എഡിജിപിയും താമസിച്ചത്. ഞങ്ങൾ കേന്ദ്രമന്ത്രിയെ കാണാൻ അവിടെ പോയപ്പോഴാണ് അടുത്ത മുറിയിലെ എഡിജിപിയുമായി കണ്ടത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ആരോഗ്യ പ്രവർത്തകരുമായി വരുന്ന ആംബുലൻസുകൾ പൊലീസുകാർ തടയുന്ന സാഹചര്യം ഉണ്ടായിരുന്നു. ആ വിഷയം ശ്രദ്ധയിൽപെടുത്താനാണ് അദ്ദേഹവുമായി സംസാരിച്ചതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. അന്വേഷിച്ച് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാമെന്നാണ് എഡിജിപി പറഞ്ഞത്.
നാല് മണിക്കൂർ സംസാരിച്ചുവെന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്. നാല് മിനിറ്റ് മാത്രമാണ് സംസാരിച്ചത്. ഇത്രയും കാര്യങ്ങളാണ് നടന്നത്. ബാക്കിയെല്ലാം നുണ പ്രചരണങ്ങളാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു, ആർഎസ്എസ് സംസ്ഥാന സേവാ പ്രമുഖ് എംസി വത്സൻ എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്. മന്ത്രിമാരെയും കളക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയുമൊക്കെ ആ സമയത്ത് കണ്ടിട്ടുണ്ട്. നടത്തുന്ന സേവന പ്രവർത്തനങ്ങളും ചെയ്ത കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.















