അപ്രതീക്ഷിത പവർകട്ട് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് കെഎസ്ഇബിയുടെ സ്ഥിരം പരിപാടിയാണ്. മുന്നറിയിപ്പ് നൽകാതെയുള്ള പവർകട്ടിൽ നിരവധി പരാതികൾ ഉയർന്നിട്ടും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന മനോഭാവമാണ് കെഎസ്ഇബിയുടേതെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ പരാതിയൊന്നും നൽകാതെ വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ മില്ലുടമ.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ആട്ടി വച്ച മാവ് പുളിച്ചു പോയി. ഇതോടെ കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിലേക്ക് മാവുമായിയെത്തിയ മില്ലുടമ രാജേഷ്, സ്വന്തം ദേഹത്തേക്ക് മാവ് ഒഴിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ദോശമാവ് പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്ന ആളാണ് രാജേഷ്. ഉച്ചയ്‌ക്ക് 1 മണി മുതൽ 3 മണിവരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചുവെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗശൂന്യമായെന്നും രാജേഷ് പറഞ്ഞു. ഇതോടെ കെഎസ്ഇബി ഓഫീസിലെത്തിയ ഇയാൾ തലവഴി ഒഴിച്ച് മാവിൽ കുളിക്കുകയായിരുന്നു.















