ചില ജീവികളുടെ വർദ്ധനവ് ഒരു നാടിന്റെ ഭൂപ്രകൃതിയെ തന്നെ ഇല്ലാതാക്കും. മലയാളികൾ ഇത് അനുഭവിക്കുന്നതാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദുരിതം പേറുന്നവരവാണ് മലയാളികൾ. അമേരിക്കയിലെ ചില പ്രദേശങ്ങൾ ഇപ്പോൾ അങ്ങനെയൊരു ദുരിതത്തെ അഭിമുഖീകരിക്കുകയാണ്. ഭീമൻ നിയോട്രോപ്പിക്കൽ തവള അല്ലെങ്കിൽ മറൈൻ ടോഡ് എന്നും അറിയപ്പെടുന്ന കേൻ ടോഡ് ആണ് പല പ്രദേശങ്ങളിലും ശല്യക്കാർ. അമേരിക്കന്‍ വന്‍കരകളില്‍ പെറു മുതല്‍ ടെക്‌സസ് വരെയുള്ള മേഖലകളാണ് ഇവയുടെ ജന്മദേശം.
കേൻ ടോഡ് തവളയ്‌ക്ക് വിഷ ഗ്രന്ഥികളുണ്ട്. ഇതിന്റെ വിഷ ചർമ്മത്തിന് കാട്ടുമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും കൊല്ലാൻ കഴിയും. നായ്‌ക്കൾക്ക് പ്രത്യേകിച്ച് ഇവ അപകടകരമാണ്. പ്രായപൂർത്തിയായ കേൻ ടോഡ് തവളയുടെ തൊലി വിഷാംശമുള്ളതാണ്. അതുപോലെ തന്നെ കണ്ണുകൾക്ക് പിന്നിലെ വിശാലമായ പരോട്ടോയിഡ് ഗ്രന്ഥികളും അതിന്റെ പുറകിലുള്ള മറ്റ് ഗ്രന്ഥികളും. തവള ഭീഷണി നേരിടുമ്പോൾ, അതിന്റെ ഗ്രന്ഥികൾ ബുഫോടോക്സിൻ എന്നറിയപ്പെടുന്ന ഒരു വെളുത്ത ദ്രാവകം ഉല്പാദിപ്പിക്കുന്നു.
ബുഫോടോക്‌സിന്റെ ഘടകങ്ങൾ പല മൃഗങ്ങൾക്കും വിഷമാണ്. തവളകളുടെ ഉപഭോഗം മൂലം മനുഷ്യ മരണം പോലും രേഖപ്പെടുത്തിയിട്ടുണ്ട്. തവളകളെ നക്കുകയോ കടിക്കുകയോ ചെയ്താൽ നായ്‌ക്കൾക്ക് വിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളർത്തുമൃഗങ്ങൾക്ക് അമിതമായ നീർവീക്കം, അങ്ങേയറ്റം ചുവന്ന മോണകൾ, തല കുലുക്കം, കരച്ചിൽ, ഏകോപനം നഷ്ടപ്പെടൽ, ഞെരുക്കം എന്നിവ കാണിച്ചാൽ ഉടനടി വെറ്റിനറി പരിചരണം ആവശ്യമാണ്.
വിഷാംശം പുറത്തുവിടുന്നതിനു പുറമേ, കേൻ ടോഡ് തവളയ്‌ക്ക് അതിന്റെ ശ്വാസകോശം വീർപ്പിക്കാൻ കഴിയും. ശരീരം നിലത്തു നിന്ന് ഉയർത്താനും, വേട്ടക്കാരനുമുമ്പിൽ ഉയരവും വലുതുമായി സ്വയം മാറാനും കേൻ ടോഡിന് സാധിക്കും.















