തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുൻപിൽ സമർപ്പിച്ച് ശബരിമല കർമ്മ സമിതി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തുമായി സമിതി ഭാരവാഹികൾ ഒന്നര മണിക്കൂറോളം ചർച്ചകൾ നടത്തിയതായും ചില നിർദ്ദേശങ്ങൾ നടപ്പിലാക്കാമെന്ന് ഉറപ്പു നൽകിയതായും ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്‌ജെആർ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘർഷഭരിതമാകാതെ ഭക്തരുടെ ബുദ്ധിമുട്ടുകൾ കുറച്ച് ശാന്തവും സമാധാനപരവുമായ തീർത്ഥാടനം ഉറപ്പുവരുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങളാണ് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നല്ല തീർത്ഥാടന കാലം ഉറപ്പിക്കാനായി ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്താനും അവരുടെ സഹായം ഉറപ്പിക്കാനും ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ശബരിമല കർമ്മസമിതി അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ സംവിധാനത്തോട് എതിർപ്പില്ല. പക്ഷെ സ്‌പോട്ട് ബുക്കിംഗ് നിർത്തുമ്പോൾ വരുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണം. തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് വരുന്ന ഭക്തർ ഇതേക്കുറിച്ച് അറിയുന്നുണ്ടാകില്ല. അവർ നെയ്‌ത്തേങ്ങയും ഇരുമുടിക്കെട്ടുമായി ഇവിടെ എത്തിക്കഴിഞ്ഞാൽ മടങ്ങിപ്പോകുന്ന അവസ്ഥ ഒരിക്കലും വരാൻ പാടില്ലെന്ന് എസ്‌ജെആർ കുമാർ പറഞ്ഞു.
പമ്പവിളക്ക്, പമ്പയിലെ ബലിതർപ്പണം ഇതൊന്നും വേണ്ട രീതിയിൽ നിർവ്വഹിക്കാനാകുന്നില്ല. ഗണപതി കോവിലിൽ വേണ്ട വിശ്രമ കേന്ദ്രങ്ങളില്ല. പമ്പ മുതൽ സന്നിധാനം വരെയുളള പാതയിലെ ശുദ്ധജലത്തിന്റെ അഭാവവും സമിതി ചൂണ്ടിക്കാട്ടി. ചികിത്സാ സൗകര്യമില്ലാതെ കഴിഞ്ഞ വർഷം 50 ലധികം ആളുകൾ മരിച്ചു. ആശുപത്രി സൗകര്യമെന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ക്ലിനിക്കുകളിൽ ആധുനീക സംവിധാനങ്ങളൊന്നും ഇല്ല. ഐശ്വര്യപൂർണമായ ജീവിതം നയിക്കാൻ വ്രതമെടുത്ത് അയ്യപ്പനെ ദർശിക്കാനെത്തുന്ന തീർത്ഥാടകർ മരണപ്പെടുന്ന അവസ്ഥയാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും സമിതി പറഞ്ഞു.
പൊലീസും തിരക്ക് നിയന്ത്രിക്കാൻ സേവന പ്രവർത്തകരെന്ന് പറഞ്ഞ് എത്തുന്നവരും അയ്യപ്പൻമാരോട് മോശമായി പെരുമാറുന്നുവെന്ന പരാതികൾ വ്യാപകമാണ്. ശബരിമലയിൽ നിയോഗിക്കപ്പെടുന്ന പൊലീസുകാരും സന്നദ്ധ പ്രവർത്തകരും ഭഗവാന്റെ ഭക്തരായിരിക്കണം. മുൻപ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാർ വ്രതധാരികളായിട്ടാണ് ആ കർമ്മം ഏറ്റെടുത്തിരുന്നത്. പക്ഷെ അടുത്ത സമയത്തായി അതിന് മാറ്റങ്ങൾ വന്നു. പതിനെട്ടാം പടി കയറുന്ന സമയത്ത് വേണ്ട തരത്തിൽ പൊലീസുകാർ സഹായിക്കുന്നില്ലെന്ന പരാതികളും ഭക്തർക്കുണ്ടെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.
യാതൊരു പ്ലാനിങ്ങുമില്ലാതെ ചെയ്ത നിർമാണ പ്രവൃത്തികളാണ് നിലവിൽ ശബരിമലയിൽ ഉളളത്. ഏത് ക്ഷേത്രത്തിന്റെയും ചൈതന്യം നിലനിർത്തുന്ന രീതിയിലല്ല അവിടുത്തെ കൺസ്ട്രക്ഷൻ. പ്രത്യേകിച്ച് തിരുമുറ്റത്ത് ഫ്‌ളൈ ഓവറിലെ ക്യൂ പാടില്ല. ക്ഷേത്രത്തിന് ചുറ്റുപാടും തുറസായ സ്ഥലം വേണം. അയ്യപ്പൻമാർക്ക് ശുദ്ധവായു ശ്വസിക്കാനും തിരക്ക് കുറയ്‌ക്കാനും സാധിക്കണമെങ്കിൽ തുറസ്സായ സ്ഥലം വേണം. ഇതിനായി കൂടുതൽ സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി കൂട്ടായ പരിശ്രമം നടത്താമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
പതിനെട്ടാം പടിക്ക് താഴെ ക്ഷേത്രത്തിന് ചുറ്റുമായി ഒരു മണിക്കൂർ മാത്രം ക്യൂ നിൽക്കേണ്ടി വരുന്ന തരത്തിൽ ക്യൂ കോംപ്ലെക്‌സും ടോക്കൺ സമ്പ്രദായവും ഒരുക്കണമെന്നും സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിൽ മുന്നോട്ടുവയ്‌ക്കുന്നു. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശബരിപീഠം തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെളള വിതരണ കൗണ്ടറുകൾ കാര്യക്ഷമമാക്കി എണ്ണം വർദ്ധിപ്പിക്കണം. പമ്പയിലെ മാലിന്യപ്രശ്‌നം, അനാചാരങ്ങളുടെ ഭാഗമായി വസ്ത്രമൊഴുക്കൽ, മാല ഊരിയിടൽ അതിനെല്ലാം പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു. മണ്ണാറക്കുളഞ്ഞി മുതൽ പമ്പയിലും നിലയ്‌ക്കലിലുമൊക്കെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ പിടിച്ചിടുന്നതു പോലുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.















