കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎയുടെ വിജയത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് കുറിക്കുകൊളളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്ത് നൽകിയ സ്വീകരണത്തിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കോടിക്കണക്കിനു ആളുകൾ എന്റെ വിജയത്തിനായി പ്രാർഥിച്ചു. ജയം കുറിച്ച ജനങ്ങളുടെ നിശ്ചയത്തെ നിന്ദിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ മറ്റുള്ളവർ ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമസഭ ഒരു ക്ഷേത്രമാണ്, അവിടെ മലിനമാക്കിയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.
തോറ്റതിന്റെ കാരണം അവർ അന്വേഷിക്കില്ല. കാരണം സഹകരണ മേഖലയിൽ കോൺഗ്രസായാലും സിപിഎം ആയാലും സിപിഐ ആയാലും ജനങ്ങളുടെ വിയർപ്പല്ല, ചോരയാണ് ഊറ്റിക്കുടിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിന് അവർക്കുളള
ശിക്ഷയാണ് എന്റെ ജയം. അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിപക്ഷവും മനസിലാക്കിയാൽ നന്ന്. അത് ജനങ്ങൾക്ക് അറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നിങ്ങൾ പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും നടന്ന് അവസാനം നിങ്ങളെയൊന്നും ചുരണ്ടി നോക്കാൻ പോലും അവശേഷിക്കില്ല എന്ന അവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം പരിഹസിച്ചു
നിങ്ങൾക്കിഷ്ടപ്പെടുന്ന വ്യക്തിയായി ഞാൻ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ കൊല്ലം അതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലം എന്ന് പറയുമ്പോൾ ഒരുപാട് മറക്കാത്ത മുഖങ്ങൾ ഉണ്ട്. മണ്മറഞ്ഞു പോയവരുണ്ട്. എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആനന്ദിക്കുന്നുണ്ടാകും. എന്റെ നന്മയെല്ലാം എനിക്ക് സമ്മാനിച്ചതും നല്ല വളർച്ചയ്‌ക്കുള്ള അന്തരീക്ഷം തന്നതും കൊല്ലമാണ്. ഒരുപാട് അമ്പലങ്ങൾ ഉണ്ട് ഇവിടെ. പിന്നീടാണ് തൃശൂരിലെത്തുന്നതും ലൂർദ് മാതാവിനെ കാണുന്നതുമൊക്കെ സുരേഷ് ഗോപി പറഞ്ഞു. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും നിരന്തരം പ്രാർഥനകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചിന്നക്കട ഗസ്റ്റ് ഹൗസിന് മുൻപിൽ നിന്നും കല്ലുപാലം വരെ റോഡ് ഷോ ഉൾപ്പെടെ ഒരുക്കിയാണ് സുരേഷ് ഗോപിക്ക് സ്വീകരണം നൽകിയത്.















