കോട്ടയം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 22 കേന്ദ്രങ്ങൾ ഇഡി റെയ്ഡിൽ പൂട്ടിയത് സർക്കാർ നിലപാടിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി. കേരളം ഇസ്ലാമിക ഭീകര റിക്രൂട്ടിംഗ് ഹബ്ബ് അല്ലെന്ന അധികാരികളുടെ വാദത്തിനേറ്റ തിരിച്ചടിയാണിതെന്നും എൻ ഹരി പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആഭ്യന്തരവകുപ്പും പോലീസും ഇത്തരക്കാർക്ക് സല്യൂട്ട് അടിക്കുകയായിരുന്നുവോ എന്ന് സംശയിച്ചാൽ തെറ്റു പറയാൻ ആവില്ല. കേരളം ഇസ്ലാമിക തീവ്രവാദ മുക്തമാണെന്ന അവകാശവാദത്തിന് പിന്നാലെയാണ് ഇഡി റെയ്ഡിൽ ഇത്രയും കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്.
കേരളത്തിൽ 25 ഓളം സ്ഥാപനങ്ങളും ട്രസ്റ്റുകളും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് കേന്ദ്ര ഏജൻസി കണ്ടെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പോലും ഇത്തരത്തിൽ ആഗോള ഇസ്ലാമിക തീവ്രവാദ ശക്തികളുടെ കണ്ണികളായ കേന്ദ്രങ്ങൾ ഉണ്ടെന്നു കേൾക്കുമ്പോൾ അമ്പരന്നു പോവുകയാണ്. അതിവിപുലമായ ഇസ്ലാമിക ജിഹാദിന്റെ പിടിയിലാണ് കേരളം എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ടെന്നും എൻ ഹരി ചൂണ്ടിക്കാട്ടി.
കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആദ്യ ലൗ ജിഹാദ് കേസ് ആയ വൈക്കം അഖിലയെ ഹാദിയ ആക്കിയ മഞ്ചേരിയിലെ സത്യസരണിയും ഇഡി റെയ്ഡു ചെയ്തു. പിഎഫ്‌ഐയുടെ ദുരൂഹമായ ഇടപാടുകൾക്ക് ചരട് വലിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദ് കെണിയിൽ പെടുത്തുന്നത് സംബന്ധിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകിയപ്പോൾ അദ്ദേഹത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തമായ അറിവോടെയാണ് ബിഷപ്പ് ഇത് പറഞ്ഞതെന്ന് വ്യക്തം. എന്നിട്ടും സംസ്ഥാന പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞതായും എൻ ഹരി ചൂണ്ടിക്കാട്ടി.
ഭീകരശക്തികളുടെ ഒളിത്താവളങ്ങളായി കേരളത്തിൽ കൂണുപോലെ മുളയ്‌ക്കുന്ന ചില ഫുഡ് ഷോപ്പുകളും മാറുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക നിറത്തിൽ ‘വലിപ്പമുള്ള ബോർഡുകളുമായി അറേബ്യൻ ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കുന്ന ഏകീകൃത സ്വഭാവമുള്ള ഹോട്ടലുകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നു. വ്യാപകമാകുന്ന ഇൻഡോർ സ്റ്റേഡിയങ്ങളുടെ മറവിലും പലപ്പോഴും ദുരൂഹമായ ഇടപാടുകളാണ് രാത്രി നടക്കുന്നതെന്ന് എൻ ഹരി പറഞ്ഞു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് അറിയാമെങ്കിലും അത് പോലീസ് ഉന്നതർ കണ്ണടക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.















