കവര് പൂത്ത കായലുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഇത് അതിഗംഭീരമായി അവ പകർത്തുകയും ചെയ്തിട്ടുണ്ട്. നീലപ്പരവതാനി വിരിച്ച് ഓളങ്ങൾ തെല്ലുന്ന കാഴ്ച കാണാൻ അതിമനോഹരമാണ്. ഇപ്പോൾ കവര് പൂത്തുകിടക്കുന്നത് ചില ബീച്ചുകളിലാണ്. കണ്ണിമ വെട്ടാതെ നോക്കിനിൽക്കാൻ തോന്നിക്കുന്ന ആ കടൽതീരം കാണാൻ ഒഴുകുകയാണ് ജനങ്ങൾ. എന്താണ് ഈ കവര്? എങ്ങനെയാണുണ്ടാകുന്നത്? ഇപ്പോൾ എവിടെയെല്ലാം ഇത് ദൃശ്യമാണ്? നോക്കാം..
കവര് എന്ന പ്രയോഗം മലയാളികൾക്ക് സുപരിചിതമാണെങ്കിലും ശാസ്ത്രഭാഷയിൽ ഇതിനെ ബയോലുമിനേസെന്റ് (Bioluminescence) എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിയിൽ രൂപപ്പെടുന്ന ഒരു പ്രത്യേക തരം പ്രതിഭാസമാണിത്. ചില സമുദ്രജീവികളാണ് ഇതിന് പിന്നിലെ കാരണക്കാർ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഡൈനോഫ്ലഗെല്ലറ്റ്സ് എന്ന് വിളിക്കുന്ന മൈക്രോസ്കോപിക് പ്ലങ്കോട്ടണുകളാണ് കവര് പൂത്തതായി കാണപ്പെടുന്നത്.

കണ്ണിലിട്ടാൽ കാണാത്ത ഈ ജലജീവികളുടെ ശരീരത്തിൽ രാസപ്രവർത്തനം നടക്കുമ്പോഴാണ് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഈ നീലക്കാഴ്ചയുണ്ടാകുന്നത്. ജലത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴോ തിരകളുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോഴോ സമുദ്രജീവികളുടെ ശരീത്തിൽ കെമിക്കൽ റിയാക്ഷൻ സംഭവിക്കുന്നതുവഴി കവര് ഉണ്ടാകുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. എന്നാൽ കടൽജീവികളെ സംബന്ധിച്ചിടത്തോളം കവര് പൂക്കുന്നതിന് പിന്നിൽ മറ്റ് ചില ഉദ്ദേശ്യങ്ങൾ കൂടിയുണ്ട്. വേട്ടക്കാരായ മറ്റ് മൃഗങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ, ഇണയെ ആകർഷിക്കാൻ, ആശയവിനിമയം നടത്താൻ എല്ലാം സമുദ്രജീവികൾ ബയോലുമിനേസെന്റ് എന്ന പ്രതിഭാസത്തെ ഉപയോഗിക്കും. എന്നാലിത് കാണുന്ന നമുക്കോ, ശ്വാസം അടക്കി നിന്നുപോകുന്ന ദൃശ്യവിസ്മയം കാണുകയും ചെയ്യാം. ചിലപ്പോഴൊക്കെ കാലാവസ്ഥാ വ്യതിയാനവും കവര് പൂക്കുന്നതിന് കാരണമാകാം. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ചെന്നൈയിലെ ചില ബീച്ചുകളിലാണ് ഇപ്പോൾ കവര് പൂത്ത് കിടക്കുന്നത്. നഗരത്തിലെ ഈസ്റ്റ് കോസ്റ്റ് റോഡ് ബീച്ചിലാണ് പ്രധാനമായും ഇപ്പോൾ കവരുള്ളത്. തിരുവാന്മിയൂർ, നീലങ്കാറായ് എന്നീ സ്ഥലങ്ങൾക്ക് സമീപമുള്ള തീരപ്രദേശങ്ങളിലും കവര് കാണാം. അടുത്തിടെ ചെന്നൈയിൽ പെയ്ത കനത്ത മഴയാണ് ഇവിടെ പ്രതിഭാസത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.















