ഷിംല: പുതുതായി കണ്ടെത്തിയ ഹിമാലയൻ പാമ്പിന് ഹോളിവുഡ് നടൻ ലിയനാർഡോ ഡീകാപ്രിയോയുടെ പേര് നൽകി ഗവേഷക സംഘം. നടന്റെ പരിസ്ഥിതി-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള അംഗീകാരമായാണ് പാമ്പിന് അദ്ദേഹത്തിന്റെ പേരു നൽകിയത്. ഇന്ത്യയിലെ ഉരഗങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 2020 ലാണ് ഗവേഷകർ ‘ആൻഗ്യുകുലസ് ഡികാപ്രിയോ’ അല്ലെങ്കിൽ ഡികാപ്രിയോയുടെ ഹിമാലയൻ പാമ്പ് (DiCaprio’s Himalayan snake)എന്ന പുതിയ സ്പീഷീസിനെ കണ്ടെത്തിയത്.
ഇന്ത്യ, ജർമ്മനി യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും പാമ്പിനെ കണ്ടെത്തുന്നത്. അവരുടെ കണ്ടെത്തലും പുതിയ സ്പീഷീസുകളെക്കുറിച്ചുള്ള പഠനവും സയൻ്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ലാറ്റിൻ ഭാഷയിൽ ‘ചെറിയ പാമ്പ്’ എന്നർത്ഥം വരുന്ന ‘ആൻഗ്യുകുലസ്’ എന്ന പുതിയ ജനുസ്സിന് കീഴിലാണ് ഗവേഷകർ പുതിയ ഇനത്തെ തരംതിരിച്ചത്.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, മലിനീകരണം മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ഹോളിവുഡ് നടനും നിർമ്മാതാവുമായ ലിയോനാർഡോ ഡീകാപ്രിയോ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഹിമാലയൻ പാമ്പിന് ഡീകാപ്രിയോ എന്ന പേരുനൽകുന്നതെന്ന് ഗവേഷക സംഘം വ്യക്തമാക്കി.
സംഘം പടിഞ്ഞാറൻ ഹിമാലയത്തിലെ പർവതപ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് തവിട്ട് നിറമുള്ള ഈ പാമ്പുകളെ കണ്ടെത്തിയത്. തുടർന്ന് ഈ പാമ്പുകളെക്കുറിച്ചുള്ള പഠനവും അവയുടെ DNA വിശകലനവുമാണ് പുതിയ സ്പീഷിസിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഹിമാചൽ പ്രദേശിലെ ചമ്പ, കുളു തുടങ്ങിയ പ്രദേശങ്ങളിലും ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും ഇ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.















