ന്യൂഡൽഹി: കത്തോലിക്ക പള്ളികളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. എയ്ഡഡ് സ്ഥാപനങ്ങളിൽ അദ്ധ്യാപക ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് നികുതി (TDS) പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച 93 ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
കന്യാസ്ത്രീകൾക്കും വൈദികർക്കും മിഷണറിമാർക്കും ലഭിക്കുന്ന ശമ്പളത്തിന് ടിഡിഎസ് ബാധകമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ വെല്ലുവിളിച്ചായിരുന്നു ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെപി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
മിഷണറിമാർക്ക് ലഭിക്കുന്ന ശമ്പളം, സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ പ്രസ്തുത കോൺവെന്റിനാണ് കൈമാറുക, എന്നതിനാൽ അവരുടെ ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കരുതെന്നായിരുന്നു ഹർജിക്കാരുടെ കൗൺസിൽ വാദിച്ചത്. എന്നാൽ വൈദികരുടെ പേഴ്സണൽ അക്കൗണ്ടിലേക്കാണ് ശമ്പളം ക്രെഡിറ്റ് ആകുന്നതെന്നും നികുതി ഈടാക്കാതിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഉദാഹരണമായി, ഒരു ഹിന്ദു പുരോഹിതന് ജോലി ചെയ്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് കരുതുക, എന്നാൽ ഈ ശമ്പളം അയാൾ ആരാധനാലയത്തിലെ പൂജകൾക്ക് വേണ്ടി കൈമാറിയെന്നും കരുതുക. ജോലിയുണ്ടെങ്കിൽ, അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ, ഹിന്ദു പുരോഹിതൻ നികുതി അടച്ചേ മതിയാകൂ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. – സുപ്രീംകോടതി ചൂണ്ടിക്കാട്ടി.















