ഒട്ടാവ: ബ്രാംപ്ടൺ ക്ഷേത്രത്തിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർക്കെതിരെ അക്രമം അഴിച്ചുവിട്ട 35-കാരൻ ഇന്ദർജീത് ഗോസൽ ആണ് അറസ്റ്റിലായത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് കാനഡയിലെ പീൽ റീജിയണൽ പൊലീസ് അറസ്റ്റിലായത്.
ഉപാധികളോടെ ഗോസലിനെ വിട്ടയച്ചു. ഇയാളെ ബ്രാംപ്ടണിലെ ഒൻ്റാറിയോ കോടതിയിൽ ഹാജരാകുമെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ബ്രാംപ്ടണിലെ ഹിന്ദു മന്ദിറിൽ അക്രമം അഴിച്ചുവിട്ടത്. ഖാലിസ്ഥാൻ പതാകയും ബാനറുകളുമായി ഒരു സംഘം പ്രതിഷേധക്കാർ ഇരച്ചു കയറുകയായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ പങ്കെടുത്ത കോൺസുലർ പരിപാടി തടസപ്പെടുത്തകയായിരുന്നു ലക്ഷ്യം. അക്രമികൾ ക്ഷേത്രത്തിന് പുറത്ത് വടികൊണ്ട് ആളുകളെ മർദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ സംഭവത്തെ അപലപിച്ചിരുന്നു.
ഖാലിസ്ഥാനി ഭീഷണിക്കും ഹിന്ദു വിരുദ്ധ വിദ്വേഷത്തിനുമെതിരെ കോലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) നടത്തിയ പ്രകടനത്തെ തുടർന്ന് മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് കാനഡ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുൻപ് ഗ്രേറ്റര്‍ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ബ്രാംപ്ടണ്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.















