ദുബായ്; ‘പറക്കും ടാക്സി’ സർവീസ് നടപ്പാക്കാനൊരുങ്ങുന്ന ദുബായിൽ ഇതിനായി എയർ ടാക്‌സി സ്റ്റേഷന്റെ നിർമാണം തുടങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം 3100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്‌റ്റേഷൻ നിർമിക്കുന്നത്.
സ്റ്റേഷനിൽ വർഷത്തിൽ 170000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ഇതോടൊപ്പം ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീവിടങ്ങളിൽ കൂടി സ്റ്റേഷനുകൾ നിർമ്മിക്കും. ആദ്യ ആകാശ ടാക്സി സ്റ്റേഷന്റെ പ്രവർത്തനം 2026 ആദ്യപാദത്തിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ട്വിറ്ററിൽ കുറിച്ചു.
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി സ്‌കൈ പോർട്‌സുമായി ചേർന്നാണ് എയർ ടാക്‌സി സ്റ്റേഷനുകളുടെ ഡിസൈനും വികസനപ്രവർത്തനങ്ങളും നടപ്പാക്കുന്നത്. എയർ ടാക്‌സികൾക്ക് വന്നിറങ്ങാനും പറന്നുയരാനുമുള്ള പ്രത്യേക സ്ഥലം, ചാർജിങ്ങിനുള്ള സംവിധാനം, യാത്രക്കാർക്ക് ഇരിക്കാൻ പ്രത്യേക ഇടം എന്നിവയെല്ലാം സ്റ്റേഷനിലുണ്ടാകും.
ജോബ് എവിയേഷനാണ് എയർ ടാക്‌സികൾ നിർമിക്കുന്നത്. യാത്രക്കാർക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമാണ് രൂപകൽപന. എന്നാൽ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നിന്ന് പാം ജുമൈറയിലേയ്‌ക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കുമ്പോൾ എയർ ടാക്‌സിയിൽ 10 മുതൽ 12 മിനിറ്റ് വരെ മതിയാകും.












