ഭാഗ്യനഗർ: നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ചു. ഹൈദരാബാദിൽ ലോക്മന്ഥൻ 2024 വേദിയിൽ സംസ്‌കാർ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെയാണ് അംഗത്വം നൽകിയത്.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, ക്ഷേത്രപ്രമുഖ് തിരൂർ രവീന്ദ്രൻ, അഭിനവ ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആർ. രാമാനന്ദ് എന്നിവരുടെ സാന്നിധ്യത്തിലാണ് രചന നാരായണൻകുട്ടി സംസ്‌കാർ ഭാരതിയുടെ ഭാഗമായത്.
ഭാഗ്യനഗറിലെ ശിൽപവാടികയിൽ ലോക്മന്ഥൻ വേദിയിൽ കാലസങ്കർഷണി നൃത്തം അവതരിപ്പിക്കാനാണ് രചന നാരായണൻകുട്ടി എത്തിയത്. കശ്മീരി ശൈവ പദ്ധതിയുടെ മുഖ്യ ദർശനങ്ങളിലൊന്നായ ക്രമകാളി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അഭിനവഗുപ്താചാര്യൻ സൃഷ്ടിച്ച ദ്വാദശകാളീസ്തോത്രത്തിന്റെ നൃത്താവിഷ്‌കാരമാണിത്. കുച്ചുപ്പുടിയിലൂടെയാണ് രചന നാരായണൻകുട്ടി ഇത് അവതരിപ്പിച്ചത്.
2016 ല് ഭോപാലിൽ തുടക്കം കുറിച്ച ലോക്മന്ഥൻ വൈചാരിക മേളയുടെ നാലാം പതിപ്പാണ് ഭാഗ്യനഗറിൽ നടക്കുന്നത്. കലാരൂപങ്ങളുടെ വൈവിധ്യം കൊണ്ടും പ്രാധാന്യം കൊണ്ടും ഇതിനോടകം ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായി ലോക്മന്ഥൻ മാറിക്കഴിഞ്ഞു. ‘വിശ്വമേകം ഭവത്യേക നീഡം’ എന്ന ആശയം വ്യക്തമാക്കി കൊണ്ടാണ് ലോക്മന്ഥൻ 2024 ന് തെലങ്കാനയിൽ ഭാഗ്യനഗറിൽ തുടക്കമായത്.
രാമായണത്തെ ആധാരമാക്കി ബാലിയിൽ നിന്നുളള സംഘം അവതരിപ്പിക്കുന്ന കേചക് നൃത്തം ഉൾപ്പെടെയാണ് ഇക്കുറി ലോക്മന്ഥനിൽ ഒരുക്കിയിട്ടുളളത്. പരിപാടികളുടെ ഭാഗമായ പ്രദർശിനികളുടെ ഉദ്ഘാടനം മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നിർവ്വഹിച്ചു. ലോക്മന്ഥന് വേദിയാകുന്ന തെലങ്കാനയ്‌ക്ക് പുറമേ എട്ട് സംസ്ഥാനങ്ങളിലെ സാംസ്‌കാരിക, വിനോദ അറിവുകളുടെ കാഴ്ചകളാണ് പ്രദർശിനിയിൽ നിറഞ്ഞിരിക്കുന്നത്.















