മനില: ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെതീരെ പൊതുമധ്യത്തിൽ വധഭീഷണി മുഴക്കി വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടെ. പ്രസിഡൻ്റിനെയും ഭാര്യയെയും ജനപ്രതിനിധി സഭാ സ്പീക്കറെയും കൊല്ലാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നായിരുന്നു വൈസ്പ്രസിഡന്റിന്റെ പരാമർശം. തന്നെ വധിക്കാൻ മാർക്കോസും സംഘവും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചാണ് വൈസ് പ്രസിഡന്റ് പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയത്. പറഞ്ഞത് തമാശയല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇരുവരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെയാണ് പുതിയ സംഭവ വികാസം. വൈസ് പ്രസിഡന്റിന്റെ വധഭീഷണിയെ തുടർന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ലൂക്കാസ് ബെർസാമിൻ പ്രസിഡന്റിന്റെ സുരക്ഷ വർധിപ്പിക്കാൻ അംഗരക്ഷകർക്ക് നിർദ്ദേശം നൽകി. വൈസ് പ്രസിഡൻ്റിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. 2022 മെയ്യിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മാർക്കോസും സാറയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ചത്.
എന്നാൽ തർക്കമുള്ള ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണാത്മക നടപടികളോടുള്ള പ്രസിഡന്റിന്റെ സമീപനത്തിലുണ്ടായ അഭിപ്രായ വ്യത്യാസം പിന്നീട് കടുത്ത വാക്പോരുകളിലേക്ക് നയിക്കുകയായിരുന്നു. ജൂണിൽ വൈസ് പ്രസിഡന്റ് ക്യാബിനറ്റിലെ തന്റെ സ്ഥാനം രാജിവച്ചു. ഇതിനുപിന്നാലെ അവർ തന്റെ പിതാവ് റോഡ്രിഗോ ഡ്യൂട്ടേർട്ടിനെപ്പോലെ മാർക്കോസിന്റെയും ഭാര്യ ലിസ അരനെറ്റ മാർക്കോസിന്റെയും പ്രസിഡൻ്റിന്റെ സഖ്യകക്ഷിയായ ഹൗസ് സ്പീക്കർ മാർട്ടിൻ റൊമുവൽഡെസിന്റെയും കടുത്ത വിമർശകയായി മാറുകയായിരുന്നു.















