തൃശൂർ: ഗുരുവായൂരിൽ വീണ്ടും വിചിത്ര നിർദ്ദേശവുമായി ദേവസ്വം. ഗുരുവായൂരിലെ ആനകൾക്ക് കുറിയും കളഭവും ഉൾപ്പെടെ തൊടുന്നതിന് വിലക്കേർപ്പെടുത്തി. ചന്ദനത്തിലെയും കുങ്കുമത്തിലെയും നിറങ്ങൾ നെറ്റിപ്പട്ടത്തിൽ പറ്റി അഴുക്കാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ക്ഷേത്രത്തിൽ വരുന്ന ആനകൾ കുറി ഇട്ടിട്ടില്ലെന്ന് ഫീൽഡ് വർക്കർ ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. ശീവേലിക്കും രാത്രിവിളക്കെഴുന്നെള്ളിപ്പിനും വിശേഷാൽ കാഴ്ചശീവേലിക്കും കൊണ്ടുവരുന്ന ആനകളെ കുളിപ്പിച്ച് കുറി തൊടീച്ചാണ് പാപ്പാൻമാർ ക്ഷേത്രത്തിലേക്ക് എഴുന്നെളളിക്കുന്നത്. കുളിപ്പിച്ച ശേഷം മസ്തകത്തിലും ഇരു ചെവികളിലും ഉൾപ്പെടെ ചന്ദനവും കുങ്കുമവും ചേർത്ത് കുറി ഇടും. എന്നാൽ കുങ്കുമത്തിലെയും ചന്ദനത്തിലെയും നിറം പറ്റിപ്പിടിച്ച് നെറ്റിപ്പട്ടത്തിന് കേടുവരുന്നുവെന്നാണ് ദേവസ്വത്തിന്റെ വാദം.
കുറിയിലെ ചായങ്ങൾ നെറ്റിപ്പട്ടത്തിൽ കറ രൂപത്തിൽ പറ്റിപ്പിടിക്കുകയും ഈ ഭാഗത്തെ തുണി ദ്രവിച്ചുപോകുമെന്നും നെറ്റിപ്പട്ടം എഴുന്നെള്ളിക്കാനാകാത്ത സ്ഥിതിയിലാകുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ദേവസ്വത്തിന്റെ കൈയ്യിലുളള നെറ്റിപ്പട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന തുണിക്ക് നിലവാരമില്ലെന്നും അതാണ് നെറ്റിപ്പട്ടം മോശമാകാൻ കാരണമെന്നും ആനപ്രേമികളും ചൂണ്ടിക്കാട്ടുന്നു.
നെറ്റിപ്പട്ടം പുതുക്കി തുന്നുന്നതിന് 16000 രൂപ മുതൽ 20,000 രൂപ വരെ ചിലവുണ്ടെന്നാണ് ദേവസ്വത്തിന്റെ വാദം. ആനകൾക്ക് കുറി തൊടേണ്ടെന്ന നിർദ്ദേശത്തോട് പാപ്പാൻമാർക്കും അനുകൂല അഭിപ്രായമില്ല. എന്നാൽ നിർദ്ദേശം ലംഘിച്ചാൽ ദേവസ്വത്തിനുണ്ടാകുന്ന നഷ്ടം പാപ്പാൻമാരിൽ നിന്ന് ഈടാക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇത് ഭയന്ന് പാപ്പാൻമാരും സർക്കുലറിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ആനകൾക്ക് കുറി തൊടേണ്ടെന്ന നിർദ്ദേശത്തിൽ ക്ഷേത്രത്തിൽ പതിവായെത്തുന്ന ഭക്തർക്കും നിരാശയുണ്ട്. ആനകളുടെ തലയെടുപ്പും സൗന്ദര്യവും എടുത്തുകാട്ടുന്നതായിരുന്നു ഈ അലങ്കാരമെന്നാണ് ഇവർ പറയുന്നത്.















