ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കുന്നതിനുളള നിബന്ധനകൾ കൂടുതൽ കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.
രക്തബന്ധമുള്ളയാൾക്കോ പവർ ഓഫ് അറ്റോർണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിബന്ധനകളിൽ പ്രധാനം. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പണം അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളിൽ നിന്നുള്ള ഒപ്പ് വേണമെന്നതാണ് മറ്റൊരു നിയമം.
ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കോൺസുലേറ്റിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ പേരിൽ ‘ഏജന്റു’മാർ ചൂഷണം ചെയ്ത നിരവധി കേസുകൾ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് സൂചന.
കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന ഏജൻറുമാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ എമിറേറ്റുകളിലുമുള്ള സാമൂഹിക സംഘടനകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്. അവർ സൗജന്യമായി കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഏത് സഹായത്തിനും കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.












