തിരുവനന്തപുരം; ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3,283 രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1,905 കോടി രൂപയും, മെയിന്റനൻസ് ഗ്രാന്റിന്റെ മുന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1929 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകൾക്ക് 375 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക് 282 കോടിയും അനുവദിച്ചു.
വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക് 193 കോടിയും, കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും. മെയിന്റനൻസ് ഗ്രാന്റിലും ഗ്രാമ പഞ്ചായത്തുകൾക്ക് 929 കോടി രുപയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 75 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 130 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 184 കോടിയും, കോർപറേഷനുകൾക്ക് 60 കോടിയും അനുവദിച്ചതായി മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഈ സാമ്പത്തിക വർഷം 9800 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതിനാൽ സംസ്ഥാനത്ത് മിക്കയിടങ്ങളിലും വികസന പ്രവർത്തനങ്ങളും റോഡുകളുടെ അറ്റകുറ്റപ്പണിയും ഉൾപ്പെടെ താളം തെറ്റിയിരുന്നു. പല ഘട്ടങ്ങളിലും ഇതിന് വലിയ വിമർശനവും ഉയർന്നിരുന്നു. 2024 കലണ്ടർ വർഷം അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.















