കൊച്ചി: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനു മേൽ ചാർത്തപ്പെട്ട ആരോപണം തെറ്റായി വിശ്വസിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ അത് തിരുത്തി മനഃസാക്ഷിയോടും സമൂഹത്തോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. മുതിർന്ന ആർഎസ്എസ് പ്രചാരകനായ എസ്.സേതുമാധവൻ പരിഭാഷപ്പെടുത്തിയ ‘ആദ്യത്തെ അഗ്‌നിപരീക്ഷ’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ നാടിന്റെ നാവ് അനങ്ങിയാൽ അത് ലോകം ശ്രദ്ധിക്കും. എന്നും, ഒരൊറ്റ ഇന്ത്യയാണ്, ഒരൊറ്റ ജനതയാണ് എന്ന ആശയമാണ് നമുക്കോരോരുത്തർക്കും വേണ്ടത്. പഴമയുടെ മഹത്വത്തേയും, പുതുമയുടെ മാസ്മരികതയേയും ഓരോ ഭാരതീയന്റെയും മനസ്സിലേക്ക് സന്നിവേശിക്കാനാണ് ആർ.എസ്.എസ് എന്ന മഹത്തായ പ്രസ്ഥാനം നിലകൊള്ളുന്നത്. റെഡി ഫോർ സോഷ്യൽ സർവ്വീസ് എന്ന അർത്ഥത്തിൽ താൻ അതിനെ തിരിച്ചറിഞ്ഞു.
ഓരോ ഭാരതീയനും ജാതിമത വ്യത്യാസമില്ലാതെ കൃഷ്ണന്റെയും, ബുദ്ധന്റെയും, യേശുവിന്റെയും, നബിയുടെയുടേയും തത്വങ്ങളെ ഉൾക്കൊള്ളുമ്പോൾ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വത്തെ മനസ്സിലാക്കാൻ സാധിക്കും. ചില കാലഘട്ടത്തിൽ ഇരുൾ മൂടിയെങ്കിലും സത്യം സനാതനമാണ് അതെന്നും തെളിഞ്ഞു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പുസ്തകത്തിന്റെ പ്രതി കൈമാറിയാണ് ബംഗാൾ ഗവർണർ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ആർ.എസ്.എസിനെ ജനങ്ങൾ മനസ്സിലാക്കിയത് അതിന്റെ ചിന്താധാരകളിൽ അധിഷ്ഠിതമായ മാനവികതയുടെ മൂല്യങ്ങൾ കൊണ്ടാണെന്നും, അത് സംഘടനയുടെ ക്രിയാത്മകമായ ജനകീയ പ്രവർത്തനങ്ങൾ കൊണ്ടാണെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആർ.എസ്.എസിനെ ഒറ്റപ്പെടുത്താനും, ഇകഴ്‌ത്തി കാണിക്കുവാനും ആര് ശ്രമിച്ചാലും അത് മാദ്ധ്യമങ്ങളിലൂടെയോ, മറ്റ് ഏതെങ്കിലും തരത്തിൽ ആണെങ്കിലും അത് പരാജയപ്പെടുക തന്നെ ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബി.വിദ്യാസാഗർ, ജി അമൃതരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് മനുഷ്യാവകാശ സംരക്ഷണത്തിന്റെ രൂപരേഖ എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചയിൽ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. അഡ്വ:ടി.പി.എം ഇബ്രാഹിം ഖാൻ, അഡ്വ: ഡി.ബി.ബിനു, സി.ജി.രാജഗോപാൽ, ശ്രീജിത്ത് മാധവൻകുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.















