സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. മൂന്ന് എക്സിക്യൂട്ടിവുകൾക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മദ് സമൂഹമാദ്ധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളെല്ലാം സ്മാർട്ടും ഡിജിറ്റിലുമാണെന്നും ഓഫിസുകളിലേക്ക് നേരിട്ടു വരണ്ടേതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്ന് എക്സിക്യൂട്ടിവുകൾ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്.
സ്വന്തം ഓഫിസുകൾ വലുതാക്കി , വാതിലിന് പുറത്ത് മാനേജർമാരെയും സെക്രട്ടറിമാരെയും കാവലും നിർത്തിയായിരുന്നു മൂന്ന് എക്സിക്യൂട്ടിവുകളുടെയും പ്രവർത്തനം. സർക്കാരിന്റെ മിസ്റ്ററി ഷോപ്പർ പദ്ധതി വഴി സർക്കാർ ഓഫിസുകളെക്കുറിച്ച് ഉപഭോക്താക്കൾ പങ്കുവച്ച വിവരങ്ങളാണ് ദുബായ് ഭരണാധികാരി പുറത്ത് വിട്ടത്. ജനങ്ങൾക്കായ് വാതിൽ തുറന്നിടുക എന്ന ദുബായ് എമിറേറ്റിന്റെ സംസ്കാരത്തെ മാനിക്കാത്തവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ വിജയത്തിന്റെ അടിസ്ഥാനം. ഈ ആശയങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിച്ചു. മാറിയെന്ന് കരുതുന്നവരെ ഭരണകൂടം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇതോടൊപ്പം എല്ലാ സർക്കാർ വകുപ്പുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചു