കോഴിക്കോട്: മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാമ്പസിനകത്ത് വച്ചായിരുന്നു സംഭവം.
ബുധനാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പിന്തുടർന്നു. ഭയന്നോടിയ വിദ്യാർത്ഥി തോട്ടടുത്ത ഹോസ്റ്റലിലേക്ക് ഓടി കയറി. വഴിയിൽ വെളിച്ച കുറവുള്ളതിനാൽ കാറിലെതേതിയവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. ഈ ഭാഗങ്ങളിൽ സിസിടിവി ഇല്ലാത്തതും വിനയായി.
അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി. രാത്രി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.