കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് ലോകം മുക്തമായിട്ട് അധികമായിട്ടില്ല . ഇപ്പോഴിതാ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അജ്ഞാതരോഗം പടർന്ന് പിടിക്കുന്നു. ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ളതാണ് ഈ അജ്ഞാത രോഗം . നവംബർ 10 നും 25 നുമിടയിൽ കോംഗോ യിലെ പാൻസി ഹെൽത്ത് സോണിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ.
രോഗം നിർണ്ണയിക്കാൻ സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മെഡിക്കൽ ടീമിനെ പാൻസി ഹെൽത്ത് സോണിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ചികിത്സയുടെ അഭാവം മൂലം നിരവധി രോഗികൾ അവരുടെ വീടുകളിൽ തന്നെ മരണപ്പെടുകയായിരുന്നു.
രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണ്.സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവിക് സൊസൈറ്റി നേതാവ് സെഫോറിയൻ മാൻസാൻസ പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് രോഗം കണ്ടെത്തിയതെന്നും കൂടുതൽ ഗവേഷണം നടത്താൻ യുഎൻ ആരോഗ്യ ഏജൻസി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു















