മുംബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ വീണ്ടുമൊരു ഫൈനൽ മത്സരമെത്തുമ്പോൾ ഇന്ത്യക്കിത് കപ്പ് തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമാണ്. ഞായറാഴ്‌ച ദുബായിയിലെ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ വർഷം സെമിഫൈനലിൽ ഇന്ത്യയെ പുറത്താക്കി ചാമ്പ്യന്മാരായാണ് ബംഗ്ലാദേശ് മടങ്ങിയത്. എന്നാൽ എട്ട് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യക്ക് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി ഫൈനൽ വിജയത്തോടെ ഉറപ്പിക്കുകയാണ് ലക്ഷ്യം.
ടൂർണമെന്റിൽ 175 റൺസ് നേടിയ ഓപ്പണർ ആയുഷ് മാത്രേ, 167 റൺസ് സമ്പാദ്യമായുള്ള 13 കാരൻ വൈഭവ് സൂര്യവംശി എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. അതേസമയം ബൗളിംഗ് കരുത്തിൽ ഇന്ത്യയെ മുട്ടുകുത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ടീം. പത്തുവീതം വിക്കറ്റുകൾ നേടിയ അൽ ഫഹദ്, ഇഖ്‌ബാൽ ഹസൻ എമോനുമാണ് ബംഗ്ലാദേശ് ബൗളിങ്ങിന് കരുത്ത് പകരുന്നത്.
ടൂർണമെന്റിൽ തോൽവിയോടെ തുടങ്ങിയ ഇന്ത്യ സെമിഫൈനലിൽ ശ്രീലങ്കയെ പുറത്താക്കിയാണ് ഫൈനലുറപ്പിച്ചത്. ബംഗ്ലാദേശും ടൂർണമെന്റിലുടനീളം സ്ഥിരതയുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോട് മാത്രമാണ് തോൽവി വഴങ്ങിയത്. ശേഷം സെമിഫൈനലിൽ പാകിസ്താനെതിരെ 7 വിക്കറ്റിന്റെ ആധിപത്യ വിജയവുമായാണ് ഫൈനലിലെത്തുന്നത്. അതിനാൽ ഫൈനൽ പോരാട്ടം കടുക്കുമെന്നതിൽ സംശയമില്ല.















