ന്യൂയോർക്ക്: അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 1500ഓളം പേർക്ക് മാപ്പ് നൽകി ശിക്ഷാ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കക്കാർ ഉൾപ്പെടെ ഉള്ളവരുടെ ദയാഹർജിയാണ് ജോ ബൈഡൻ പരിഗണിച്ചത്. ഇതോടെ ഒരൊറ്റ ദിവസം ഏറ്റവും അധികം ആളുകൾക്ക് മാപ്പ് നൽകി ചരിത്രം സൃഷ്ടിക്കുന്ന യുഎസ് പ്രസിഡന്റായി ജോ ബൈഡൻ മാറിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കൊറോണ കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറിയവരും ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷാ ഇളവ് ലഭിച്ചത്.
ഒരു വർഷമെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് ലഭിച്ചത്. ചെയ്ത തെറ്റുകളിൽ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് മാപ്പ് നൽകുമെന്നും ജോ ബൈഡൻ പറയുന്നു. വീണ്ടും അവസരം നൽകുക എന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും, പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ജോ ബൈഡൻ പറയുന്നു.
മീര സച്ച്‌ദേവ, ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കൻ വംശജർ. 2012 ഡിസംബറിലാണ് കാൻസർ സെന്ററിൽ നടത്തിയ തട്ടിപ്പിന്റെ പേരിൽ മീര സച്ച്‌ദേവയെ കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് ബാബുഭായ് പട്ടേലിനും, കൃഷ്ണ മോട്ടെയ്‌ക്കും, വിക്രം ദത്തയേയും കോടതി 2012, 2013 എന്നീ വർഷങ്ങളിൽ ശിക്ഷ ലഭിക്കുന്നത്.















