സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യ ഉത്തരവ് ജയിലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പുലര്‍ച്ചെയാണ് താരം മോചിതനായത്.
പുഷ്പ 2 ന്റെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്
അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്
അല്ലു അർജുനു വേണ്ടി കോടതിയിൽ എത്തിയത് തെലങ്കാനയിലെ തന്നെ സീനിയർ അഭിഭാഷകനായ നിരഞ്ജൻ റെഡ്ഡിയായിരുന്നു. . വൈ എസ് ജഗൻ മോഹന റെഡ്ഡിയുമായി ബന്ധപ്പെട്ട പല കേസുകളൂം അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
‘ജനങ്ങളെ നിയന്ത്രിക്കേണ്ട പൊലീസ് അല്ലു അർജുനെ നോക്കി നിൽക്കുകയായിരുന്നു. വിദേശത്ത് ക്രിക്കറ്റ് നടക്കുമ്പോൾ കാണികളെ പൊലീസ് നിയന്ത്രിക്കും. എന്നാൽ, ഇന്ത്യയിൽ ക്രിക്കറ്റ് നടക്കുമ്പോൾ പൊലീസ് ക്രിക്കറ്റ് കളിക്കാരെയും ക്രിക്കറ്റിനെയും നോക്കി നിൽക്കും,’ എന്നായിരുന്നു അല്ലു അർജുന്റെ കേസിൽ നിരഞ്ജൻ റെഡ്ഡി നിരത്തിയ വാദമുഖങ്ങളിൽ ഒന്ന്.
റിപ്പോർട്ടുകൾ പ്രകാരം നിരഞ്ജൻ റെഡ്ഡി ഒരു സിറ്റിംഗിന് വന്നാൽ 10 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. അഭിഭാഷകൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണ് നിരഞ്ജൻ റെഡ്ഡി. രാം ചരണും ചിരഞ്ജീവിയും ഒരുമിച്ചെത്തിയ ‘ആചാര്യ’ എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം.















