ഹൈദരാബാദ്: അറസ്റ്റിനിടെ അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹൈദരാബാദ് പൊലീസ്. നിയമത്തിന്റെ വഴിയിൽ മാത്രമാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, തിയേറ്ററിലുണ്ടായ സംഭവങ്ങളാണ് അറസ്റ്റിന് വഴിവച്ചതെന്നും ഹൈദരാബാദ് സെൻട്രൽ സോൺ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അല്ലു അർജുൻ എത്തുന്നത് വരെ തിയേറ്ററിൽ തിരക്ക് നിയന്ത്രണവിധേയമായിരുന്നുവെന്നും പൊലീസ് പറയുന്നു. സെലിബ്രിറ്റികൾ എത്തുന്ന പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങീ പല അവസരങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കാറുണ്ടെന്നും, എന്നാൽ പോലും എല്ലാ പരിപാടികൾക്കും സുരക്ഷ ഒരുക്കുന്നത് തങ്ങളുടെ കഴിവിന് അപ്പുറമാണെന്നും പ്രസ്താവനയിൽ പറയുന്നു.
” പുഷ്പ 2ന്റെ റിലീസുമായി ബന്ധപ്പെട്ട് 4,5 തിയതികളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സന്ധ്യ സിനി എന്റർപ്രൈസ് ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നു. അല്ലു അർജുൻ എത്തുന്നത് വരെ സ്ഥലത്ത് തിരക്ക് നിയന്ത്രണവിധേയമായിരുന്നു. പ്രോഗ്രാമിനെ കുറിച്ച് വിശദമായ രീതിയിൽ പൊലീസിനെ അറിയിക്കാൻ സംഘാടകൻ ശ്രമിച്ചിരുന്നില്ല. എന്നിരുന്നാൽ പോലും വലിയൊരു ജനക്കൂട്ടം ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് തിയേറ്ററിന് പുറത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്.
അല്ലു അർജുൻ തിയേറ്ററിൽ എത്തിയ ശേഷം സൺറൂഫ് വഴി പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി. ഇതോടെ അദ്ദേഹത്തിന് നേരെ ആളുകൾ ഇരച്ചെത്തുകയായിരുന്നു. കൂടുതൽ ആളുകൾ മെയിൻ ഗേറ്റിന്റെ ഭാഗത്തേക്ക് എത്തി. അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്ന ടീമിനോട് അല്ലു അർജുനെ തിരികെ കൊണ്ടുപോകണമെന്ന് അറിയിച്ചു. എന്നാലവർ അതിന് തയ്യാറായില്ല. രണ്ട് മണിക്കൂറിലധികം സമയമാണ് അല്ലു അർജുൻ തിയേറ്ററിൽ ഉണ്ടായിരുന്നത്. അവിടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നത്.
എന്നാൽ ദൗർഭാഗ്യകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതിലേക്ക് നയിച്ച് അല്ലു അർജുന്റെ ഇടപെടലുകൾ തന്നെയാണ്. ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയുമാണ്. അറസ്റ്റിന്റെ സമയത്ത് അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് തെറ്റാണ്. പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ വസ്ത്രം മാറാൻ അദ്ദേഹം സമയം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ കാത്തുനിന്ന ശേഷമാണ് അല്ലു അർജുനെ കൊണ്ടുവന്നത്. കസ്റ്റഡിയിൽ എടുത്ത സമയത്ത് ഒരു രീതിയിലും ബലപ്രയോഗം നടന്നിട്ടില്ല. ഭാര്യയുമായും കുടുംബാംഗങ്ങളുമായും ഇടപെടാനും അദ്ദേഹത്തിന് സമയം നൽകിയതായും” പൊലീസിന്റെ കുറിപ്പിൽ പറയുന്നു.















