ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 73,516 പേരാണ് ദർശനം നടത്തിയത്. രണ്ട് ദിവസത്തെ മഴയ്‌ക്ക് ഇന്ന് ശമനമായിട്ടുണ്ട്. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാൻ സന്നിധാനം വലിയ നടപ്പന്തലിൽ രണ്ട് വരിയായി മാത്രമേ തീർഥാടകർ ഉണ്ടായിരുന്നുള്ളൂ.
ശബരിമലയിലെ തിരക്ക് വർദ്ധിച്ചതിന് പിന്നാലെ റെയിൽവേ അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിൽ നിന്നും കെഎസ്ആർടിസിയുടെ ഏഴ് പുതിയ ദീർഘദൂര സർവീസുകളും ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സർവീസുമാണ് പുതിയതായി ആരംഭിച്ചത്.
മണ്ഡകാലത്തെ പ്രധാന ചടങ്ങായ അയ്യപ്പസ്വാമിക്ക് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25-ാം തീയതി വൈകുന്നേരം നടക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25-ന് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തും. നട തുറന്ന ശേഷം ശ്രീകോവിലിൽ പൂജിച്ച മാലകൾ ചാർത്തിയാണ് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.















