കോഴിക്കോട്: ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിനായി ലുക്ക് ഔട്ട് നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇന്നലെ ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടയിൽ ഷജീൽ വിദേശത്തേക്ക് കടക്കുകയായിരുന്നു.
അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.